പ്രയാഗ്‍രാജില്‍ എസ്പി പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധം ആക്രമാസക്തമായി. ഇതോടെ പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ എംപി ധര്‍മേന്ദ്ര യാദവ് ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റു

ലക്നൗ: പ്രയാഗ്‍രാജിലേക്കുള്ള യാത്രക്കിടെ മുന്‍ മുഖ്യമന്ത്രിയും സമാജ്‍വാദി പാര്‍ട്ടി നേതാവുമായ അഖിലേഷ് യാദവിനെ വിമാനത്താവളത്തില്‍ തടഞ്ഞ സംഭവത്തില്‍ ഉത്തര്‍പ്രദേശില്‍ വ്യാപക പ്രതിഷേധം. പ്രയാഗ്‍രാജില്‍ എസ്പി പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധം ആക്രമാസക്തമായി.

ഇതോടെ പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ എംപി ധര്‍മേന്ദ്ര യാദവ് ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റു. ഈ വിഷയം ഗവര്‍ണര്‍ റാം നായിക്കിനെ കണ്ട് ധര്‍മേന്ദ്ര യാദവ് ബുധനാഴ്ച ഉന്നയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തന്നെ ലക്നൗ വിമാനത്താവളത്തില്‍ തടഞ്ഞതായി അഖിലേഷ് യാദവ് തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.

ലക്നൗവില്‍ നിന്ന് 201 കിലോമീറ്റര്‍ അകലെയുള്ള പ്രയാഗ്‍രാജിലേക്കുള്ള പ്രത്യേക വിമാനത്തില്‍ പ്രവേശിക്കുന്നതില്‍ നിന്ന് അഖിലേഷിനെ തടയുകയായിരുന്നു. അലഹബാദ് സര്‍വകലാശാല വിദ്യാര്‍ഥി യൂണിയന്‍ സംഘടിപ്പിച്ച ഒരു ചടങ്ങില്‍ പങ്കെടുക്കുന്നതിനായാണ് അഖിലേഷ് അലഹബാദിലേക്ക് പോകാനായി എത്തിയത്.

താന്‍ വിമാനത്തില്‍ കയറുന്നത് ഉദ്യോഗസ്ഥന്‍ തടയുന്നതിന്‍റെ ചിത്രം സഹിതമാണ് അലിലേഷ് യാദവ് ട്വീറ്റ് ചെയ്തത്. ഇതോടെ യുപി പൊലീസ് നടപടിക്കെതിരെ പ്രതിപക്ഷ നിരയില്‍ നിന്ന് വിമര്‍ശനങ്ങളുമുണ്ടായി. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ആന്ധ്ര പ്രദേശ് മുഖ്യന്‍ ചന്ദ്രബാബു നായിഡു, ബഹുജന്‍ സമാജ്‍വാദി പാര്‍ട്ടി അധ്യക്ഷ മായാവതി തുടങ്ങിയവരെല്ലാം യുപി സര്‍ക്കാരിന്‍റെ നടപടിക്കെതിരെ രംഗത്ത് വന്നിരുന്നു. 

അഖിലേഷ് യാദവിനെ തടഞ്ഞ സംഭവത്തെ അപലപിക്കുന്നതായി മമത ബാനര്‍ജി പറഞ്ഞു. രാജ്യത്തിന്‍റെ ഇന്നത്തെ അവസ്ഥ ഇതാണ്. ആളുകള്‍ക്ക് ഒരു സ്ഥലത്ത് പോകുന്നതിന് പോലും വിലക്കാണെന്നും മമത പറഞ്ഞു. രാഷ്ട്രീയ എതിരാളികളോട് ബിജെപി കാണിക്കുന്ന അസഹിഷ്ണുതയുടെ ഉദാഹരണമാണ് അഖിലേഷിനെ തടഞ്ഞതില്‍ നിന്ന് വ്യക്തമാകുന്നതെന്ന് ആന്ധ്ര മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു പറഞ്ഞു.

വിഷയത്തില്‍ എസ്പി ബിഎസ്പി സഖ്യത്തെ ബിജെപിക്ക് ഭയമാണെന്ന പ്രതികരണമാണ് ബഹുജന്‍ സമാജ്‍വാദി പാര്‍ട്ടി അധ്യക്ഷ മായാവതി നടത്തിയത്. ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി അലഹബാദ് സര്‍വകലാശാല അധികൃതര്‍ അഖിലേഷിന്റെ പരിപാടിക്ക് അനുമതി നിഷേധിച്ചതായും ക്രമസമാധാനം പാലിക്കാനാണ് തടഞ്ഞതെന്നുമാണ് പൊലീസിന്‍റെ വിശദീകരണം.