11600 ആളുകൾ മറ്റ് പാർട്ടിയിൽ നിന്ന് ബിജെപിയിൽ എത്തിയതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള. ഇക്കൂട്ടത്തില്‍ കെപിസിസി എക്സിക്യുട്ടിവ് അംഗങ്ങൾ ഉണ്ട്. 

തിരുവനന്തപുരം: വിവിധ പാര്‍ട്ടികളില്‍ നിന്നും 11600 ആളുകൾ ബിജെപിയിൽ എത്തിയതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള. കെപിസിസി എക്സിക്യുട്ടീവ് അംഗങ്ങളടക്കം മറ്റ് പാർട്ടികളിലെ ഉന്നതന്മാരും ബിജെപിയിൽ എത്തിയതായും അദ്ദേഹം പറഞ്ഞു. ബിജെപി നവാഗത നേതൃസംഗമം നാളെ നടക്കുമെന്നും പുതിയ അംഗങ്ങളെ നാളെ പരിചയപ്പെടുത്തുമെന്നും ശ്രീധരന്‍ പിള്ള വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അയ്യപ്പജ്യോതി വൻ വിജയമായെന്നും സർക്കാരിന്റെ പിന്തുണയില്ലാതെ നടത്തിയ ജ്യോതി ജനപങ്കാളിത്തം കൊണ്ട് വിജയിച്ചു. വിശ്വാസികളെ മാനിച്ച് സർക്കാർ ശബരിമല വിഷയത്തിലെ നിലപാട് മാറ്റണം. എല്‍ഡിഎഫ് അധ:പതിച്ചു. ഗതികേടിന്റെ രാഷ്ട്രീയം പയറ്റുകയാണ് അവര്‍. ബാലകൃഷ്ണപ്പിള്ളയെ കൂടെ കൂട്ടിയത് ഗതികേടുകൊണ്ടെന്നും ശ്രീധരന്‍ പിള്ള ആരോപിച്ചു.

ബിഡിജെഎസിനെ അയ്യപ്പ ജ്യോതിക്കായി ക്ഷണിച്ചോ എന്നറിയില്ല, അയ്യപ്പ ജ്യോതി രാഷ്ട്രീയ പരിപാടി ആയിരുന്നില്ല. ശബരിമല കര്‍മ്മസമിതിയുടെ എല്ലാ പരിപാടികള്‍ക്കും നേരത്തെ തന്നെ ബിജെപി പിന്തുണ പ്രഖ്യാപിച്ചിരുന്നു. മറ്റേതെങ്കിലും രാഷ്ട്രീയ പാര്‍ട്ടി അയ്യപ്പ ജ്യോതിക്ക് പിന്തുണ പ്രഖ്യാപിച്ചതായി അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഇന്നലെ നടന്ന അയപ്പ ജ്യോതിയില്‍ നിന്ന് ബിഡിജെഎസ് വിട്ടു നിന്നിരുന്നു. അയ്യപ്പ ജ്യോതിയെ കുറിച്ച് അറിയിക്കാന്‍ വൈകിയെന്നായിരുന്നു ഇക്കാര്യത്തില്‍ തുഷാറിന്‍റെ പ്രതികരണം. ഇത് സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ശ്രീധരന്‍ പിള്ള.