തിരുവനന്തപുരം: മെഡിക്കൽ കോളേജ് അധ്യാപക തസ്തികയുടെ യോഗ്യതാ മാനദണ്ഡത്തിൽ ഇളവ് വരുത്തിയത് വിവാദമാകുന്നു. കഴിഞ്ഞ ദിവസം ഇറക്കിയ ഉത്തരവിൽ എംബിബിഎസാണ് അടിസ്ഥാന യോഗ്യത. പിജി വിദ്യാർത്ഥികൾക്ക് എംബിബിഎസ്സുകാർ ക്ലാസ് എടുക്കുന്ന അവസ്ഥയുണ്ടാകുമന്നാണ് പിജി ഡോക്ടേഴ്സ് അസോസിയേഷൻ ചൂണ്ടിക്കാട്ടുന്നത്
സർക്കാർ മെഡിക്കൽ കോളേജുകളിലെ ജനറൽ സർജറി വിഭാഗത്തിലേക്ക് ലക്ചററർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ച് തിങ്കളാഴ്ചയാണ് പി എസ് സി വിജ്ഞാപനമിറങ്ങിയത്. നിലവിൽ ആരോഗ്യവിദ്യാഭ്യാസ വകുപ്പിലെ എൻട്രികേഡറായ അസി. പ്രൊഫസർ തസ്തികയ്ക്ക് ബിരുദാനന്തര ബിരുദമാണ് യോഗ്യത. സംവരണ മാനദണ്ഡങ്ങൾ പാലിക്കാൻ മാത്രം ബിരുദ ധാരികളെ ഉൾപ്പെടുത്താമെന്നായിരുന്നു വ്യവസ്ഥ .
എന്നാൽ ഈ വർഷം മുതൽ തസ്തികയുടെ പേര് ലക്ചറര്‍ എന്നാക്കിമാറ്റിയതോടെ, അടിസ്ഥാന യോഗ്യത എംബിബിഎസ് മാത്രമായി. സംവരണ സീറ്റിലേക്കല്ല, എല്ലാ സീറ്റികളിലേക്കും ബിരുദം മതി. അതായത് പി.ജി വിദ്യാർത്ഥികൾക്ക് വരെ MBBSകാർ ക്ലാസെടുക്കേണ്ടി വന്നേക്കും . ഇതിന് പുറമേ, വിദഗ്ധ ചികിത്സ, ഗവേഷണം എന്നീ മേഖലയിലേക്കും ബിരുദം മാത്രമുളള അധ്യാപകരെ നിയോഗിക്കേണ്ടിയുംവരും.
എന്നാൽ ബിരുദ കോഴ്സുകൾ മാത്രമുളള മെഡി.കോളേജുകളെ ലക്ഷ്യമിട്ടാണ് വിജ്ഞാപനമെന്നാണ് മെഡിക്കൽ യവിദ്യാഭ്യാസ ഡയറക്ടറുടെ വിശദീകരണം. ഗവേഷണം, വിദഗ്ധ ചികിത്സ എന്നീ വിഭാഗങ്ങളിലേക്ക് ഇവരെ നിയോഗിക്കില്ല. ആവശ്യത്തിന് പിജി യോഗ്യതയുള്ളവരെ കിട്ടാത്തതും കാരണമായി ഡിഎംഇ ചൂണ്ടിക്കാട്ടുന്നു. അതേസമയം പുതിയ വിജ്ഞാപനത്തിനെതിരെ സംസ്ഥാനവ്യാപക സമരത്തിന് തയ്യാറെടുക്കുകയാണ് പിജി ഡോക്ടർമാർ.
