ലഷ്കർ ഇ തോയ്ബ കമാന്റര്‍ അയുബ് ലെഹാരിയെ സൈന്യം വധിച്ചു
ദില്ലി: ജമ്മു കാഷ്മീരിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ലഷ്കർ ഇ തോയ്ബ കമാന്റര്‍ കൊല്ലപ്പെട്ടു. അയുബ് ലെഹാരി എന്ന ഭീകരനാണ് പുൽവാമ ജില്ലയിലെ ബന്ദിപോറയിൽ സുരക്ഷാ സേനയുടെ വെടിയേറ്റു കൊല്ലപ്പെട്ടത്.
ചെക്ക് പോയിന്റിൽ പോലീസ് കൈകാണിച്ചപ്പോൾ അയൂബ് സഞ്ചരിച്ചിരുന്ന വാഹനം നിർത്തിയില്ല. എന്നാൽ ചെക്ക് പോസ്റ്റ് ഇടിച്ചു തകർക്കാൻ ശ്രമിച്ചശേഷം വാഹനത്തിൽനിന്നു ചാടി അയൂബ് സേനാംഗങ്ങൾക്കു നേർക്കു വെടിയുതിർത്തു. വെടിവയ്പിൽ രണ്ടു പോലീസുകാർക്കു പരിക്കേറ്റു. ഇതേതുടർന്ന് സേന നടത്തിയ തിരിച്ചടിയിലാണ് അയൂബ് കൊല്ലപ്പെട്ടത്. ഇയാൾ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു.
പുൽവാമ ജില്ലയിൽ ലഷ്കർ പ്രവർത്തനങ്ങൾ നിയന്ത്രിച്ചിരുന്നത് ഇയാളാണെന്നാണു കരുതപ്പെടുന്നത്. രാഷ്ട്രീയ റൈഫിൾസ്, പോലീസ്, സിആർപിഎഫ് എന്നിവയുടെ സംയുക്ത നീക്കത്തിലാണ് അയൂബിനെ വധിച്ചതെന്ന് പോലീസ് പത്രക്കുറിപ്പിൽ അറിയിച്ചു.