വേഷപ്രച്ഛന്നയായി ശബരിമല കയറുന്നതിനോട് യോജിപ്പില്ല: പുന്നല ശ്രീകുമാര്‍
ഏത് സമയത്തും സ്ത്രീകള്‍ക്ക് സ്വതന്ത്രമായി പോകാന്‍ കഴിയുന്ന ഒരിടമാകണം ശബരിമലയെന്നാണ് ഞങ്ങള്‍ മുന്നോട്ട് വച്ച ആശയം. സ്വതന്ത്രവും യുക്തിസഹവുമായി ചര്‍ച്ച നടത്തി യാഥാസ്ത്ഥിക സമൂഹത്തെ അതിനനുസരിച്ച് പരുവപ്പെടുത്താന്‍ കഴിയുമെന്നാണ് അഭിപ്രായം.
തിരുവനന്തപുരം: ശബരിമലയില്‍ വേഷം മാറിപ്പോയി തിരിച്ചെത്തി തന്‍റെ പ്രായം വെളിപ്പെടുത്തുന്നത് കബളിപ്പിക്കലാണെന്ന് കേരള പുലയർ മഹാസഭയുടെ ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ. ഏത് സമയത്തും സ്ത്രീകള്‍ക്ക് സ്വതന്ത്രമായി പോകാന്‍ കഴിയുന്ന ഒരിടമാകണം ശബരിമലയെന്നാണ് ഞങ്ങള്‍ മുന്നോട്ട് വച്ച ആശയം.
സ്വതന്ത്രവും യുക്തിസഹവുമായി ചര്‍ച്ച നടത്തി യാഥാസ്ത്ഥിക സമൂഹത്തെ അതിനനുസരിച്ച് പരുവപ്പെടുത്താന്‍ കഴിയുമെന്നാണ് അഭിപ്രായമെന്ന് പുന്നല ശ്രീകുമാര്‍ പറഞ്ഞു. ദളിത് ഫെഡറേഷൻ നേതാവ് എസ്‍ പി മഞ്ജു ശബരിമലയിൽ ദർശനം നടത്തിയതിന് പിന്നാലെ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പ്രതികരിക്കുകയായിരുന്നു പുന്നല ശ്രീകുമാര്‍.ബിന്ദുവും കനകദുര്‍ഗയും ശശികലയും ശബരിമല കയറി. എന്നാല്‍ ശശികല കയറിയതിന് പിന്നാലെ വലിയ പ്രതിഷേധങ്ങളുണ്ടായിട്ടില്ല. ഇങ്ങനെ പതുക്കെ മാറ്റങ്ങളുണ്ടാവുമെന്നാണ് അഭിപ്രായം.
ആര്‍ത്തവത്തിന്‍റെ പേരില്‍ മാറ്റിനിര്‍ത്തപ്പെടാതെ സ്ത്രീകള്‍ക്കും വിശ്വാസ സമൂഹത്തിന്‍റെ ഭാഗമാകാന്‍ കഴിയുന്ന ഒരു വിധി വന്നപ്പോള്‍ പരിഷ്കൃത സമൂഹം അതിനെ അങ്ങനെ കാണുകയും സമാധാനത്തോടെ സ്ത്രീകള്‍ക്കും ശബരിമലയില്‍ കേറാന്‍ കഴിയുന്ന ഒരു സാമൂഹ്യ പരിസരം സൃഷ്ടിക്കലാണ് ചെയ്യേണ്ടത്. അതിന് വേണ്ടിയുള്ള പരിശ്രമങ്ങളാണ് സമൂഹത്തില്‍ തുടരുന്നതെന്നും പുന്നല ശ്രീകുമാര്‍ പറഞ്ഞു.