എറണാകുളം: എറണാകുളം പുത്തന്‍വേലിക്കര പീഡനക്കേസില്‍ ഒന്നാം പ്രതിയായ വൈദികന് ഇരട്ട ജീവപര്യന്തവും പിഴയും. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പല തവണ പീഡിപ്പിച്ച കേസില്‍ എഡ്വിന്‍ ഫിഗറസിനെയാണ് ഇരട്ട ജീവപര്യന്തത്തിനും 2,15,000 രൂപ പിഴയ്ക്കും ശിക്ഷിച്ചത്. വൈദികനെ ഒളിവില്‍ പോകാന്‍ സഹായിച്ച സഹോദരന്‍ സില്‍വസ്റ്റര്‍ ഫിഗറസിന് ഒരു വര്‍ഷത്തെ തടവിനും ശിക്ഷിച്ചു.

സംഭവത്തില്‍ ഇടവകയിലുള്ള പെണ്‍കുട്ടിയെ പള്ളിമേടയില്‍ വെച്ചു പല തവണ വൈദികന്‍ പീഡിപ്പിച്ചെന്നാണ് കേസ്. ജനുവരി മുതല്‍ കുട്ടിയെ പല തവണ ബലാത്സംഗത്തിന് ഇരയാക്കിയ പ്രതി മാര്‍ച്ച് അവസാനം വരെ അത് തുടരുകയും ചെയ്തു. ഏപ്രില്‍ ആദ്യം വിവരം കുടുംബത്തോട് പെണ്‍കുട്ടി തുറന്നു പറയുകയും മാതാവ് പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. 

തുടര്‍ന്നാണ് എഡ്വിന്‍ ഫിഗറസിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ഗള്‍ഫിലേക്ക് രക്ഷപ്പെടാന്‍ സഹായിച്ചതിന് സഹോദരങ്ങളായ സില്‍വെസ്‌റ്റോ ഫിഗറസിനെയും ബന്‍ഗാരി ഫിഗറസിനെയും അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ പോലീസ് പ്രതിചേര്‍ത്തതോടെ എഡ്വിന്‍ ഗള്‍ഫിലേക്ക് ആദ്യം മുങ്ങിയിരുന്നു. പിന്നീട് യുഎഇ യില്‍ ഇരുന്നുകൊണ്ട് ജാമ്യാപേക്ഷ സമര്‍പ്പിക്കുകയും പിന്നീട് മെയ് ആദ്യം നാട്ടിലേക്ക് മടങ്ങിവരികയും അറസ്റ്റിലാകുകയുമായിരുന്നു.

പൗരോഹിത്യത്തിന് പുറമേ സംഗീത പരിപാടികളും മറ്റും നയിച്ചിരുന്ന എഡ്വിന്‍ അനേകം ക്രിസ്തീയ ഭക്തിഗാനങ്ങള്‍ ഒരുക്കിയിട്ടുള്ള ആളുമാണ്. സംഗീതത്തിലുള്ള കുട്ടിയുടെ താല്‍പ്പര്യം മുതലെടുത്ത് പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ചായിരുന്നു വൈദികന്‍ തന്‍റെ ഇംഗിതത്തിന് കുട്ടിയെ ഉപയോഗിച്ചിരുന്നത്.