മലപ്പുറം: ചീങ്കണ്ണിപ്പാലിയിലെ പി.വി.അന്‍വര്‍ എംഎല്‍എയുടെ നിയമ ലംഘനങ്ങള്‍ രണ്ട് വര്‍ഷം മുമ്പുതന്നെ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെട്ടിരുന്നതിന്റെ തെളിവുകള്‍ പുറത്ത്. നിയമ ലംഘനം ആദ്യം ബോധ്യപ്പെട്ട വില്ലേജ് ഓഫീസ് പി.വി. അന്‍വറിന് നല്‍കിയ സ്‌റ്റോപ് മെമ്മോയുടെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. നോട്ടീസ് എംഎല്‍എ നേരിട്ട് കൈപ്പറ്റിയിരുന്നു. തുടര്‍ നടപടികളെടുക്കാതെയായിരുന്നു എംഎല്‍എക്ക് അധകൃതരുടെ സഹായം. 

ചീങ്കണ്ണിപ്പാലിയിലെ അനധികൃത നിര്‍മ്മാണങ്ങള്‍ വിവാദമായിട്ടും മലപ്പുറം ജില്ലാ ഭരണകൂടത്തിന്റെ മുന്നിലുള്ള പി.വി. അന്‍വറിനെതിരായ പരാതികള്‍ക്ക് തുടര്‍ നടപടികളൊന്നും ഉണ്ടായിട്ടില്ല. അനധികൃത തടയണയും റോപ് വേയും പൊളിച്ചു മാറ്റാനുള്ള നടപടികളിന്മേലുള്ള റിപ്പോര്‍ട്ട് ബന്ധപ്പെട്ട വകുപ്പുകള്‍ ഇനിയും നല്‍കിയിട്ടില്ല. പശ്ചാത്തലം ഇതാണെന്നിരിക്കെ നിയമ ലംഘനങ്ങള്‍ നേരത്തെ തന്നെ സര്‍ക്കാരിന് ബോധ്യപ്പെട്ടിരുന്നുവെന്ന് വ്യക്തമാക്കുന്ന രേഖയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. വെറ്റിലപ്പാറ വില്ലേജ് ഓഫീസില്‍ നിന്നും 2015 ഓഗസ്റ്റില്‍ പി.വി. അന്‍വറിന് നല്‍കിയ നോട്ടീസില്‍ വെറ്റിലപ്പാറ വില്ലേജില്‍ ചീങ്കണ്ണിപ്പാലിയിലെ 8 ഏക്കര്‍ സ്ഥലത്തെ അനധികൃത കുന്നിടിക്കലും, തടയണ നിര്‍മ്മാണവും സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും യന്ത്രങ്ങള്‍ ഉപയോഗിച്ചുള്ള നിര്‍മ്മാണ പ്രവൃത്തികള്‍ ഉടന്‍ നിര്‍ത്തിവയ്ക്കണമെന്നും പറയുന്നു. അല്ലാത്ത പക്ഷം തുടര്‍ നടപടികള്‍ക്ക് വിധേയമാക്കേണ്ടി വരുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. 

വില്ലേജ് ഓഫീസര്‍ നല്‍കിയ നോട്ടീസ് പി. വി. അന്‍വര്‍ എംഎല്‍എ തന്നെ ഒപ്പിട്ട് വാങ്ങിയെന്നും രേഖയില്‍ നിന്ന് വ്യക്തം. എന്നാല്‍ ഈ നോട്ടീസ് കൈപ്പറ്റിയ ശേഷവും ഇതേ സ്ഥലത്ത് അനധികൃത നിര്‍മ്മാണം തുടര്‍ന്നു. റോപ് വേയും അനുബന്ധ നിര്‍മ്മാണങ്ങളും നടത്തിയത് ഈ നോട്ടീസ് കിട്ടിയതിന് ശേഷമാണ്. സ്വന്തം പേരില്‍ കരാര്‍ എഴുതിയ സ്ഥലം പിന്നീട് രണ്ടാം ഭാര്യയുടെ അച്ഛന്റെ പേരിലേക്ക് മാറ്റിയാണ് വിവാദങ്ങള്‍ ഒഴിവാക്കാന്‍ പി. വി. അന്‍വര്‍ ശ്രമിച്ചത്.ഇത് വ്യക്തമാക്കുന്ന രേഖകള്‍ കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസ് പുറത്ത് വിട്ടിരുന്നു. ചീങ്കണിപ്പാലിയിലെ നിയമ ലംഘനങ്ങള്‍ വ്യക്തമാക്കുന്ന മറ്റ് അന്വേഷണ റിപ്പോര്‍ട്ടുകളും നേരത്തെ തന്നെ ജില്ലാ ഭരണ കൂടത്തിന് കിട്ടിയിരുന്നു. നിയമം ലംഘിച്ചുവെന്ന് പകല്‍പോലെ വ്യക്തമായിട്ടും പി. വി. അന്‍വര്‍ എംഎല്‍എക്കെതിരെ ഒരു ചെറുവിരലനക്കാന്‍ റവന്യൂവകുപ്പ് തയ്യാറാകുന്നില്ലെന്നതാണ് ശ്രദ്ധേയം.