ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കണമെന്നാണ് നിര്‍ദ്ദേശം.

കോഴിക്കോട് : പി വി അന്‍വര്‍ എംഎല്‍എയുടെ പാര്‍ക്കിന് സ്റ്റോപ് മെമ്മോ. കക്കാടംപൊയിലിലെ പാര്‍ക്കിന് സമീപം ഉരുല്‍പൊട്ടലുണ്ടായ സാഹചര്യത്തിലാണ് സ്റ്റോപ് മെമ്മോ നല്‍കിയത്. കൂടുതല്‍ അന്വേഷണത്തിന് ജിയോളജി വകുപ്പിനെയും, സിഡബ്യുആര്‍ഡിഎമ്മി (CWRDM)നെയും ജില്ലാ കളക്ടര്‍ ചുമതലപ്പെടുത്തി. 

ദുരന്തനിവാരണ അഥോറിറ്റിയുടെ നിര്‍ദ്ദേശപ്രകാരം വില്ലേജ് ഓഫീസറാണ് സ്റ്റോപ് മെമ്മോ നല‍്കിയിരിക്കുന്നത്. ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കണമെന്നാണ് നിര്‍ദ്ദേശം. പാര്‍ക്കിന് സമീപം ഉരുള്‍പൊട്ടലുണ്ടായതിന്‍റെയും ജില്ലയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചതിന്‍റെയും പശ്ചാത്തലത്തിലാണ് നടപടി. വാട്ടര്‍തീം പാര്‍ക്കിന്‍റെ ജനറേറ്റര്‍ മുറിക്ക് സമീപമാണ് ഉരുള്‍പൊട്ടലുണ്ടായത്. ഉരുള്‍പൊട്ടല്‍ സംബന്ധിച്ച വാര്‍ത്ത ഏഷ്യാനെറ്റ് ന്യൂസ് പുറത്ത് വിട്ടതിന് പിന്നാലെ ദുരന്ത നിവാരണ അഥോറിറ്റി സ്ഥലം സന്ദര്‍ശിച്ചു.

പ്രദേശത്തുണ്ടായത് മണ്ണിടിച്ചിലല്ല, ഉരുള്‍പൊട്ടല്‍ തന്നെയാണെന്ന് സംഘം വിലയിരുത്തി. ഗുരുതരമായ സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും, ജാഗ്രത വേണമെന്നുമുള്ള റിപ്പോര്‍ട്ട് കൂടരഞ്ഞി വില്ലേജ് ഓഫീസറും ദുരന്ത നിവാരണ വകുപ്പിന് നല്‍കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് പാര്‍ക്കിന്‍റെ പ്രവര്‍ത്തനം താല്‍കാലികമായി നിര്‍ത്തി വയക്കാന്‍ വില്ലേജ് ഓഫീസര്‍ നിര്‍ദ്ദശം നല്‍കിയത്. പാരിസ്ഥിക ആഘാത പഠനം നടത്താന്‍ ജിയോളജി വകുപ്പിനെയും, സിഡബ്ല്യൂആര്‍ഡിഎമ്മിനെയും കളക്ടര്‍ ചുമതലപ്പെടുത്തി.

പാര്‍ക്കിന് അടിവാരം ജനവാസ മേഖലയാണ്. കഴിഞ്ഞ ദിവസം ഉരുള്‍പൊട്ടലുണ്ടായ കട്ടിപ്പാറ മലനിരയും, പാര്‍ക്കിരിക്കുന്ന കക്കാടംപൊയിലിലെ മലനിരയും പരസ്പരം ബന്ധിപ്പിക്കപ്പെട്ടാണ് കിടക്കുന്നത്. ദുരന്തനിവാരണ വകുപ്പ് ദുരന്തസാധ്യതാ മേഖലയില്‍ പെടുത്തിയിരിക്കുന്ന പ്രദേശങ്ങളാണ് ഇവ. മലയിടിച്ചുള്ള പാര്‍ക്ക് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പി വി അന്‍വര്‍ എംഎല്‍എ നടത്തിയ നിരവധി നിയമ ലംഘനങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസാണ് പുറത്ത് കൊണ്ടുവന്നത്. എന്നാല്‍ കൃത്യമായ അന്വേഷണം പോലും നടത്താതെ സര്‍ക്കാര്‍ എംഎല്‍എക്ക് ക്ലീന്‍ചിറ്റ് നല്‍കുകയായിരുന്നു.