കോഴിക്കോട്: ഖത്തറിന് മേലുള്ള അറബ് രാജ്യങ്ങളുടെ ഉപരോധം തുടരുമോയെന്ന ആശങ്കയിലാണ് നാട്ടിലുള്ള പ്രവാസി മലയാളികളും കുടുംബങ്ങളും. ഖത്തറിലുള്ള മലയാളികളില്‍ ഏറിയ പങ്കും മലബാറില്‍ നിന്നുള്ളവരാണ്. മുക്കം സ്വദേശി മിജിയാസ് പത്ത് വര്‍ഷമായി ഖത്തറിലാണ്.സ്വകാര്യ കമ്പനിയിലെ മാര്‍ക്കറ്റിംഗ് വിഭാഗത്തില്‍ അസി. മാനേജരാണ് ഇദ്ദേഹം.

ഇതേ കമ്പനി സൗദിയില്‍ തുടങ്ങുന്ന ശാഖയുടെ മേല്‍നോട്ടം മിജാസിനാണ് നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇപ്പോഴത്തെ പ്രതിസന്ധിയില്‍ തുടര്‍ പ്രവര്‍ത്തനങ്ങള്‍ എങ്ങിനെയാകുമെന്ന ആശങ്കയുണ്ട്. ഉപരോധം നിലനില്‍ക്കുന്നതിനാല്‍ അവിടേക്കുള്ള യാത്രയും ചോദ്യചിഹ്നമായിരിക്കുകയാണ്.
ആനയാം കുന്നിലെ സുബൈദയും ഏറെയും ആശങ്കയോടെയാണ് ഖത്തറില്‍ നിന്നുള്ള വാര്‍ത്തകള്‍ കേള്‍ക്കുന്നത്. യുഎഇ പൗരന്‍റെ ഉടമസ്ഥതയിലുള്ള കമ്പനിയിലാണ് മക്കള്‍ ജോലി നോക്കുന്നത്. പ്രതിസന്ധി തുടര്‍ന്നാല്‍ ജോലി നഷ്ടപ്പെടുമെന്ന സ്ഥിതിയാണ്. ഇതോടെ വീടുപണിയടക്കം മുടങ്ങുമെന്നും, കുടുംബം വലിയ ബാധ്യതകളിലേക്ക് നീങ്ങുമെന്നും സുബൈദ ആശങ്കപ്പെടുന്നു.

മൂന്ന് ലക്ഷത്തോളം മലയാളികള്‍ ഖത്തറിലുണ്ടെന്നാണ് കരുതുന്നത്.ഇവരില്‍ ഏറിയ പങ്കും മലപ്പുറം, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ളവരാണ്. ഉപരോധം തുടരുന്ന സാഹചര്യം പ്രവാസികളില്‍ ആശങ്കയുണ്ടാക്കുന്നുണ്ട്. പ്രവാസി മലായാളികളുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്കും വിദേശകാര്യ മന്ത്രിക്കും കത്തയച്ചിരുന്നു.