അനുരഞ്ജന ശ്രമങ്ങൾ തുടരുന്നതിനിടെ, ഖത്തറുമായി ബന്ധപ്പെട്ട് തീവ്രവാദപ്രവര്‍ത്തനങ്ങളെ സഹായിക്കുന്ന വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും പട്ടിക അറബ് രാഷ്ട്രങ്ങള്‍ സംയുക്തമായി പുറത്തുവിട്ടു. എന്നാല്‍ ആരോപണം വ്യാജമാണെന്നും തീവ്രവാദത്തെ തുടച്ചുനീക്കാൻ ഖത്തർ നടത്തുന്ന ശ്രമങ്ങളെ അന്താരാഷ്ട്ര സമൂഹം പല തവണ അഭിനന്ദിച്ചതാണെന്നും ഖത്തർ പ്രതികരിച്ചു. അതസമയം ഹോട്ടലുകളില്‍ അല്‍ ജസീറ ചാനൽ പ്രദര്‍ശിപ്പിച്ചാല്‍ ഒരു ലക്ഷം റിയാല്‍ പിഴ ഈടാക്കുമെന്ന്
സൗദി അറിയിച്ചു.

ഖത്തറിന്റെ തീവ്രവാദ ബന്ധംതെളിയിക്കാൻ 59 വ്യക്തികളുടെയും 12 ഓളം സന്നദ്ധ സംഘടനകളുടെയും വിവരങ്ങൾ സൗദി, ബഹ്‌റൈൻ, യു എ ഇ എന്നീ രാജ്യങ്ങൾ സംയുക്‌തമായി ഇന്നലെ വൈകീട്ട് പുറത്തിറക്കിയിരുന്നു. പ്രമുഖ ഇസ്ലാമിക പണ്ഡിതൻ യൂസുഫുൽ ഖറദാവിയുടെ പേരും വര്ഷങ്ങളായി അന്തരാഷ്ട്ര തലത്തിൽ അംഗീഗകാരങ്ങൾ നേടിയ ഖത്തർ നേതൃത്വം നൽകുന്ന സന്നദ്ധ സംഘടനകളും ഇതിൽ ഉൾപ്പെടുന്നു. ഇത് തള്ളിക്കളഞ്ഞ ഖത്തർ വിദേശകാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽതാനി അറബ് രാഷ്ട്രങ്ങൾ തീവ്രവാദ പ്രവർത്തനങ്ങളെ സഹായിക്കുന്നുവന്ന തരത്തിലുള്ള വിമർശനങ്ങൾ ഉയർന്നു വന്നപ്പോഴെല്ലാം സിറിയ അടക്കമുള്ള അറബ് രാജ്യങ്ങളിലെ ദാരിദ്രം തുടച്ചുമാറ്റാനും യുവാക്കൾക്ക് ജോലി നൽകാനും മുന്നിൽ നിന്ന രാജ്യമാണ് ഖത്തറെന്ന കാര്യം മറന്നുപോകരുതെന്നും ഓർമിപ്പിച്ചു.

പ്രശ്നങ്ങൾ ചർച്ചകളിലൂടെ രമ്യമായി പരിഹരിക്കാമെന്ന് ഉറപ്പ് നൽകിയിട്ടും അയൽ രാജ്യങ്ങൾ എന്തിനുവേണ്ടിയാണു കടും പിടുത്തം പിടിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. അന്തരാഷ്ട്ര തലത്തിൽ ഖത്തർ നേടിയെടുത്തിട്ടുള്ള പ്രതിച്ഛായ തകർക്കാനുള്ള ചില ഗൂഢ ശക്തികളുടെ നീക്കമാണിതെന്നും ആരുടേയും സമ്മർദ്ദത്തിന് മുന്നിൽ തങ്ങൾ തല കുനിക്കില്ലെന്നും വിദേശകാര്യ മന്ത്രി ആവർത്തിച്ചു. അതെ സമയം ഖത്തറിനെതിരെ കടുത്ത നിലപാടുകൾ സ്വീകരിച്ച രാഷ്ട്ര തലവന്മാരെ സംബന്ധിച്ച് യാതൊരു വിധത്തിലുള്ള പ്രകോപന വിഷയങ്ങളും സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കരുതെന്നും അത്തരം പ്രവർത്തനങ്ങൾ ഇസ്‌ലാമിക മൂല്യങ്ങൾക്ക് നിരക്കുന്നതല്ലെന്നും ഖത്തർ വാർത്ത വിനിമയ മന്ത്രാലയം ജനങ്ങളോട് ആവശ്യപ്പെട്ടു.