ഉപരോധമുണ്ടാക്കിയ പ്രതിസന്ധികളിൽ നിന്നും ഖത്തർ അതിവേഗം കരകയറുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ജൂൺ അഞ്ചിന് നിലവിൽ വന്ന ഉപരോധം ആറാം മാസത്തിലേക്ക് കടക്കുമ്പോൾ വിവിധ മേഖലകളിൽ സ്വയം പര്യാപ്തത കൈവരിച്ചാണ് രാജ്യം പ്രതിസന്ധികളെ അതിജീവിച്ചത്.

ഭക്ഷ്യ ഉപഭോഗത്തിന്റെ നാൽപത് ശതമാനവും അയൽ രാജ്യങ്ങളിൽ നിന്ന് എത്തിയിരുന്ന ഖത്തറിൽ കര-കടൽ-വ്യോമ അതിർത്തികൾ അടച്ചുകൊണ്ടു നിലവിൽ വന്ന ഉപരോധം തുടക്കത്തിൽ വലിയ ആശങ്കയാണ് ഉണ്ടാക്കിയത്. എന്നാൽ ഉപരോധം ആറു മാസം പൂർത്തിയാകാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ രാജ്യം പ്രതിസന്ധികളെ അതിജീവിച്ചതായി ലോക മാധ്യമങ്ങളും സാന്പത്തിക വിദഗ്ദ്ധരും വിലയിരുത്തുന്നു.. ഉപരോധത്തെ ശക്തമായി പ്രതിരോധിക്കുന്നതിൽ ഖത്തർ എയര്‍വേസിന്റെ പങ്കാണ് സാന്പത്തിക വിദഗ്ദ്ധർ പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്.

നാല് ഉപരോധ രാജ്യങ്ങളിലെ 18 കേന്ദ്രങ്ങളിലേക്കായി ദിവസം നൂറിലധികം വിമാന സര്‍വീസുകളാണ് ഖത്തർ എയർവേയ്‌സിനു ഉണ്ടായിരുന്നത്. ഈ സർവീസുകൾ മുഴുവൻ നിർത്തിവെച്ചെങ്കിലും വിപണിയിലെ തങ്ങളുടെ മേധാവിത്വം ഉപയോഗപ്പെടുത്തി ഖത്തർ എയർവേയ്‌സ് ശക്തമായി പിടിച്ചു നില്‍ക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.. 2016 ൽ ബോയിംഗുമായി 18 ബില്ല്യണ്‍ ഡോളറിന്റെ ധാരണയുണ്ടാക്കിയ ഖത്തർ എയര്‍വേസ് മേഖലയിലെ മറ്റ് വിമാനക്കന്പനികളുടെ മേധാവിത്തത്തിന് കനത്ത തിരിച്ചടി നൽകി ആധിപത്യം തുടരുകയാണ്.

സൗദി അതിര്‍ത്തി വഴിയുള്ള രാജ്യത്തിന്‍റെ 40 ശതമാനം ഭക്ഷണ സാധനങ്ങളും നിലച്ചെങ്കിലും 48 മണിക്കൂറിനകം തുര്‍ക്കി, ഇറാൻ എന്നീ രാജ്യങ്ങളുമായി ബന്ധപ്പെട്ട് ഭക്ഷ്യവസ്തുക്കൾ എത്തിക്കുന്നതിൽ ഖത്തര്‍ എയര്‍വേസ് വലിയ പങ്കാണ് വഹിച്ചത്. 20 ശതമാനത്തോളം വരുന്ന യാത്രക്കാരുടെ കുറവ് മറ്റു രാജ്യങ്ങളിലേക്കു പുതിയ സർവീസുകൾ ആരംഭിച്ചും നിലവിലെ സർവീസുകളുടെ എണ്ണം വർധിപ്പിച്ചും പരിഹരിക്കാനായി.

ഉപരോധത്തിന് ഏതാനും ആഴ്ചകൾക്ക് മുമ്പ് മാത്രം പൂർണമായും പ്രവർത്തന സജ്ജമായ ഹമദ് രാജ്യാന്തര തുറമുഖത്തെ വിവിധ രാജ്യങ്ങളുമായി ബന്ധിപ്പിച്ചു പുതിയ വാണിജ്യ മാർഗങ്ങൾ കണ്ടെത്തിയതും ഭരണകൂടത്തിന്റെ മികവായാണ് വിലയിരുത്തപ്പെടുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എണ്ണയുടെയും പ്രകൃതി വാതകത്തിന്‍റെയും കയറ്റുമതിയിൽ കുറവ് വരാത്ത കാലത്തോളം ഖത്തര്‍ സന്പദ് വ്യവസ്ഥക്ക് പ്രശനങ്ങളൊന്നുമുണ്ടാവില്ലെന്നും ഡോൾഫിൻ പൈപ്പ് ലൈൻ വഴി യു.എ.ഇ പോലും ഇപ്പോഴും ഖത്തറിൽ നിന്നും പ്രകൃതി വാതകം സ്വീകരിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.