ഖത്തറില്‍ നിന്നുള്ളവരെ ഉംറ നിര്‍വഹിക്കാന്‍ ക്ഷണിച്ചു സൗദി ജിദ്ദ വിമാനത്താവളം വഴിയാണ് തീര്‍ഥാടകര്‍ സൗദിയില്‍ എത്തേണ്ടത്

ദോഹ: ഖത്തറില്‍ നിന്നുള്ളവരെ ഉംറ നിര്‍വഹിക്കാന്‍ ക്ഷണിച്ചു സൗദി. ജിദ്ദ വിമാനത്താവളം വഴിയാണ് തീര്‍ഥാടകര്‍ സൗദിയില്‍ എത്തേണ്ടത്. ഇരു രാജ്യങ്ങളും തമ്മില്‍ നയതന്ത്ര പ്രശ്നങ്ങള്‍ നിലനില്‍ക്കെയാണ് സൗദിയുടെ ക്ഷണം. ഖത്തറിലെ സ്വദേശികള്‍ക്കോ വിദേശികള്‍ക്കോ സൌദിയിലെത്തി ഉംറ നിര്‍വഹിക്കുന്നതിന് ഒരു തടസ്സവും ഇല്ലെന്നു സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.

ഖത്തറും സൗദിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ ഉംറ തീര്‍ഥാടകരെ ബാധിക്കില്ല. ഖത്തര്‍ പൗരന്മാര്‍ക്ക് നേരിട്ട് ജിദ്ദ വിമാനത്താവളത്തിലെത്തി രജിസ്റ്റര്‍ ചെയ്തതിനു ശേഷം മക്കയില്‍ പോയി ഉംറ നിര്‍വഹിക്കാം. ഖത്തറിലുള്ള വിദേശികള്‍ ഔദ്യോഗിക ഉംറ സര്‍വീസ് കമ്പനികള്‍ വഴി ഉംറ പാക്കേജ് ബുക്ക്‌ ചെയ്യണം. മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴി പാക്കേജ് തെരഞ്ഞെടുക്കാന്‍ അവസരമുണ്ട്. Haj.gov.sa എന്ന വെബ്സൈറ്റ് വഴിയാണ് ഖത്തറിലെ വിദേശികള്‍ ഇതുസംബന്ധമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടത്. 

ഖത്തര്‍ എയര്‍വേയ്സ് അല്ലാത്ത ഏത് വിമാനങ്ങള്‍ വഴിയും ഖത്തറില്‍ നിന്നുള്ളവര്‍ക്ക് ജിദ്ദയില്‍ എത്താമെന്നും മന്ത്രാലയം അറിയിച്ചു. എല്ലാ തീര്‍ഥാടകര്‍ക്കും ലഭിക്കുന്ന സൗകര്യങ്ങള്‍ സൗദിയില്‍ ഈ തീര്‍ഥാടകര്‍ക്കും ലഭിക്കുമെന്ന് മന്ത്രാലയം ഉറപ്പ് നല്‍കി. കഴിഞ്ഞ ഹജ്ജ് വേളയിലും അഭിപ്രായ വ്യതായസങ്ങള്‍ മാറ്റിവെച്ചു ഖത്തറില്‍ നിന്നുള്ള തീര്‍ഥാടകരെ സൗദി ക്ഷണിച്ചിരുന്നു.