വാഴയൂരിൽ പരിസ്ഥിതി പ്രവര്ത്തകന് നേരെ ക്വാറി മാഫിയയുടെ ആക്രമണം
വാഴയൂരിൽ പ്രവർത്തിച്ചിരുന്ന എം പി ക്രഷർ എന്ന കരിങ്കൽ ക്വാറിക്കെതിരെ നടന്ന സമരത്തിന്‍റെ കൺവീനറായിരുന്നു അബ്ദുൾ അസീസ്. ക്വാറിക്കെതിരെയുള്ള സമരം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മുമ്പ് ഫോണിലൂടെ ഭീഷണിസന്ദേശങ്ങൾ വന്നിട്ടുണ്ടെന്ന് അബ്ദുൾ അസീസ് പറഞ്ഞു.
വാഴയൂർ: മലപ്പുറം വാഴയൂരിൽ പരിസ്ഥിതി പ്രവർത്തകൻ അബ്ദുൾ അസീസിനെ അജ്ഞാതസംഘം മർദ്ദിച്ചു. വാഴയൂർ അങ്ങാടിക്ക് സമീപത്ത് വെച്ചാണ് അബ്ദുൾ അസീസിന് മർദ്ദനമേറ്റത്. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് മർദ്ദിച്ചതെന്ന് അബ്ദുൾ അസീസ് പറഞ്ഞു. പ്രദേശത്തെ ക്വാറിക്കെതിരെ നടത്തിയ സമരത്തെച്ചൊല്ലിയായിരുന്നു മർദ്ദനം. ആക്രമണത്തിൽ അബ്ദുൾ അസീസിന്‍റെ കണ്ണിനും തലക്കും ഗുരുതരമായി പരിക്കേറ്റു.
വാഴയൂരിൽ പ്രവർത്തിച്ചിരുന്ന എം.പി ക്രഷർ എന്ന കരിങ്കൽ ക്വാറിക്കെതിരെ നടന്ന സമരത്തിന്‍റെ കൺവീനറായിരുന്നു അബ്ദുൾ അസീസ്. ശക്തമായ സമരത്തെത്തുടർന്ന് ക്വാറി പൂട്ടാൻ ജില്ലാ കളക്ടർ മുമ്പ് ഉത്തരിവിട്ടിരുന്നു. എന്നാൽ കോടതിയിൽ നിന്ന് അനുകൂലമായ വിധി നേടി ക്വാറി ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്. ക്വാറിക്കെതിരെയുള്ള സമരം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മുമ്പ് ഫോണിലൂടെ ഭീഷണിസന്ദേശങ്ങൾ വന്നിട്ടുണ്ടെന്ന് അബ്ദുൾ അസീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം തുടങ്ങിയെന്ന് വാഴക്കാട് പൊലീസ് അറിയിച്ചു.