Asianet News MalayalamAsianet News Malayalam

കുവൈറ്റില്‍ വിദേശികള്‍ക്കായി പ്രത്യേക ആശുപത്രികള്‍ വരുന്നു; സര്‍ക്കാര്‍ ആശുപത്രി ഇനിമുതല്‍ സ്വദേശിക്കു മാത്രം

Quwait
Author
First Published Sep 6, 2016, 2:16 PM IST

കുവൈറ്റ് സിറ്റി: വിദേശികള്‍ക്കായി പ്രത്യേക ആശുപത്രികള്‍ക്ക് കുവൈത്ത് മന്ത്രിസഭയുടെ ഫത്‌വ -നിയമനിര്‍മാണ വകുപ്പിന്റെ അംഗീകാരം. പുതിയ സംവിധാനം നടപ്പാക്കുമ്പോള്‍ സര്‍ക്കാര്‍ ആശുപത്രികളിലെ സേവനങ്ങള്‍ സ്വദേശികള്‍ക്ക് മാത്രമാകും.

വിദേശികള്‍ക്കായി പ്രത്യേക ആശുപത്രി നിര്‍മിക്കുന്ന പദ്ധതിക്ക് മന്ത്രിസഭയുടെ ഫത്‌വ-നിയമനിര്‍മാണ സമിതിയുടെ അംഗീകാരം ലഭിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി ഡോ.അലി അല്‍ ഉബൈദിയാണ് അറിയിച്ചത്. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഹോസ്പിറ്റല്‍ കമ്പനി വഴി വിദേശികള്‍ക്കായി പ്രത്യേകം ആശുപത്രികള്‍ എന്നതാണ് പദ്ധതി. നിലവിലുള്ള സര്‍ക്കാര്‍ ആശുപത്രികളിലെ തിരക്ക് ഒഴിവാക്കാനണ് പുതിയ സംവിധാനം. അതോടെപ്പം, സര്‍ക്കാര്‍ ആശുപത്രികളിലെ സേവനങ്ങള്‍ സ്വദേശികള്‍ക്ക് മാത്രമായി ക്രമീകരിക്കുക എന്ന ലക്ഷ്യവുമുണ്ട്.

ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ആശുപത്രികള്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ളതായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. നലവില്‍ വര്‍ഷംതോറും വിദേശികളില്‍ നിന്ന് 50 ദിനാര്‍ വച്ച്  ആരോഗ്യ ഇന്‍ഷുറന്‍സ് ഈടാക്കുന്നുണ്ട്.
പുതിയ കമ്പിനി വരുന്നതോടെ വിദേശികളില്‍നിന്ന് ഈടാക്കുന്ന ഇന്‍ഷുറന്‍സ് തുക അവര്‍ക്കായി സ്ഥാപിക്കുന്ന പ്രത്യേക കമ്പിനിക്ക് നല്‍കും. പുതിയ സംവിധാനത്തിന്റെ ഭാഗമായി വിദേശികള്‍ക്ക് മാത്രമായി മൂന്ന് ആശുപത്രികള്‍ നിര്‍മിക്കാനാണ് സര്‍ക്കാര്‍ പദ്ധതി. വിദേശികള്‍ക്കുള്ള ചികിത്സാ സേവനവം പ്രസ്തുത ആശുപത്രികളില്‍ മാത്രമാക്കാനാണ് നീക്കം.