തൊഴില്‍രഹിതരായ യുവാക്കളും കര്‍ഷകരുമാണ് സഹായം അഭ്യര്‍ഥിച്ച് കരയുന്നത്. താങ്കളുടെ ദുര്‍ഭരണത്തില്‍ നിന്നുള്ള സ്വാതന്ത്ര്യം തേടിയാണ് അവര്‍ കരയുന്നതെന്നും രാഹുല്‍ കുറിച്ചു.

ദില്ലി: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച പ്രതിപക്ഷ പാര്‍ട്ടികളുടെ മഹാറാലിയെ പരിഹസിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ചില സംസ്ഥാനത്ത് നിന്ന് രക്ഷിക്കൂ, രക്ഷിക്കൂ എന്ന കരച്ചിലുകള്‍ കേള്‍ക്കുന്നുവെന്നായിരുന്നു മോദിയുടെ പരിഹാസം.

ഇതിനെതിരെ അതേ നാണയത്തിലുള്ള മറുപടിയാണ് രാഹുല്‍ ട്വിറ്ററിലൂടെ നല്‍കിയത്. തൊഴില്‍രഹിതരായ യുവാക്കളും കര്‍ഷകരുമാണ് സഹായം അഭ്യര്‍ഥിച്ച് കരയുന്നത്. താങ്കളുടെ ദുര്‍ഭരണത്തില്‍ നിന്നുള്ള സ്വാതന്ത്ര്യം തേടിയാണ് അവര്‍ കരയുന്നതെന്നും രാഹുല്‍ കുറിച്ചു.

നൂറ് ദിനങ്ങള്‍ക്കുള്ളില്‍ അവരെല്ലാം സ്വതന്ത്രരാകുമെന്ന മുന്നറിയിപ്പും രാഹുല്‍ നല്‍കുന്നുണ്ട്. അഴിമതിക്കും അധികാര ദുർവിനിയോഗത്തിനും എതിരെയുള്ള തന്റെ പ്രവർത്തനങ്ങൾ ചിലരെ പ്രകോപിപ്പിക്കുന്നുവെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിപക്ഷ റാലിയെ കുറിച്ച് വിശേഷിപ്പിച്ചത്.

പൊതുഖജനാവ് ധൂർത്തടിക്കാൻ ആരെയും അനുവദിക്കാത്തതാണ് ഈ പ്രകോപനത്തിന് കാരണമെന്നും അത് സ്വാഭാവികമാണെന്നും മോദി കൂട്ടിച്ചേർത്തു. മഹാസഖ്യം എന്ന പേരിൽ ഒരു പുതിയ കൂട്ടുകെട്ട് നിർമ്മിക്കുകയാണ് പ്രതിപക്ഷം ചെയ്തിരിക്കുന്നത്. സ്വന്തം സംസ്ഥാനത്ത് ജനാധിപത്യത്തെ സംരക്ഷിക്കാൻ കഴിവില്ലാത്തവരാണ് ഇപ്പോൾ ജനാധിപത്യത്തെക്കുറിച്ച് പ്രസം​ഗിക്കുന്നതെന്നും മോദി കുറ്റപ്പെടുത്തി.

Scroll to load tweet…