ബിജെപി കര്‍ണാടകയില്‍ വീണ്ടും അധികാരം പിടിക്കുമ്പോള്‍ പരാജയപ്പെട്ടത് രാഹുലിന്‍റെ ഗുജറാത്ത് തന്ത്രം കൂടിയാണ്

ബംഗളൂരു: ബിജെപി കര്‍ണാടകയില്‍ വീണ്ടും അധികാരം പിടിക്കുമ്പോള്‍ പരാജയപ്പെട്ടത് രാഹുലിന്‍റെ ഗുജറാത്ത് തന്ത്രം കൂടിയാണ്. ബിജെപി ഭരണം നടത്തിയിരുന്ന ഗുജറാത്തില്‍ ജാതി അധിഷ്ഠിത രാഷ്ട്രീയ കരുനീക്കങ്ങള്‍ ബിജെപിയെ ഒന്ന് വിറപ്പിക്കാന്‍ ഉതകുന്നതാണെങ്കിലും, വ്യക്തമായ കോണ്‍ഗ്രസിന് മേല്‍ക്കൈ ഉണ്ടായിരുന്ന കര്‍ണാടകത്തില്‍ ഈ രീതി തിരിച്ചടിയാണ് ഉണ്ടാക്കിയതെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളുടെ വിലയിരുത്തല്‍. 

ഗുജറാത്തില്‍ വിവിധ സമുദായങ്ങളുടേയും കക്ഷികളുടെയും പിന്തുണ നേടാന്‍ സാധിച്ചെങ്കിലും കര്‍ണാടകത്തില്‍ അതും സാധിച്ചില്ലെന്നതാണ് തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ വ്യക്തമാകുന്നു. പാര്‍ട്ടി അധ്യക്ഷസ്ഥാനത്തു എത്തിയ ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഏറ്റ കനത്ത പരാജയം രാഹുല്‍ ഗാന്ധിയുടെ തന്ത്രങ്ങള്‍ ഏശിയില്ലെന്നാണ് സൂചിപ്പിക്കുന്നത്. 

ക്ഷേത്രങ്ങള്‍ അടക്കം സന്ദര്‍ശിച്ച് ഗുജറാത്ത് മോഡല്‍ പ്രചരണത്തിന് രാഹുല്‍ തുടക്കം കുറിച്ചെങ്കിലും കേവല ഭൂരിപക്ഷത്തിലേക്ക് പോലും ഒതുങ്ങേണ്ടി വരികയായിരുന്നു. കോണ്‍ഗ്രസിനെതിരെ അഴിമതി ആരോപണങ്ങള്‍ ഇല്ലാതിരുന്നിട്ടും അത് വോട്ടാക്കി മാറ്റുവാന്‍ കോണ്‍ഗ്രസിന് സാധിച്ചില്ല. 

ലിംഗായത്ത് സമുദായത്തെ പ്രത്യേകമതമായി പ്രഖ്യാപിക്കുകയും ന്യൂനപക്ഷ പദവി നല്‍കുന്നുതിനുമുള്ള തീരുമാനം കേന്ദ്ര സര്‍ക്കാരിന് വിടുകയും ചെയ്ത് രാഷ്ട്രീയ തന്ത്രങ്ങള്‍ പയറ്റിയെങ്കിലും ഗുണമായില്ലെന്ന് വേണം കരുതാന്‍.