കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ സുപ്രീംകോടതി, സിബിഐ തുടങ്ങിയ സ്ഥാപനങ്ങളുടെ വിശ്വാസ്യത തിരികെ കൊണ്ടുവരുമെന്നും രാഹുല്‍ ഗാന്ധി
ലക്നൗ: എസ്പിക്കും ബിഎസ്പിക്കും സഖ്യമുണ്ടാക്കാന്‍ അവകാശമുണ്ടെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കോൺഗ്രസിനെ മാറ്റിനിർത്തി ഉത്തര്‍പ്രദേശില്‍ ബിഎസ്പി എസ്പി സഖ്യമുണ്ടാക്കിയതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് ശക്തമായ പോരാട്ടം നടത്തും. ഓരോ സംസ്ഥാനത്തും വ്യത്യസ്തമായ സാഹചര്യമാണുള്ളത്. സാധ്യമായ സ്ഥലത്തെല്ലാം സഖ്യമുണ്ടാക്കും. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ സുപ്രീംകോടതി, സിബിഐ തുടങ്ങിയ സ്ഥാപനങ്ങളുടെ വിശ്വാസ്യത തിരികെ കൊണ്ടുവരുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ഉത്തര്‍പ്രദേശിലെ 38 സീറ്റുകളില്‍ എസ്പി ബിഎസ്പി സഖ്യം മത്സരിക്കാനാണ് തീരുമാനം. സഖ്യ പ്രഖ്യാപനത്തിന് പിന്നാലെ പുതിയ രാഷ്ട്രീയ വിപ്ലവത്തിന് തുടക്കം കുറിച്ചെന്നായിരുന്നു മായാവതിയുടെ പ്രഖ്യാപനം. കോൺഗ്രസുമായി സഖ്യം ഉണ്ടാക്കുന്നത് കൊണ്ട് ഫലം ഇല്ല. അഴിമതിയിൽ കോൺഗ്രസും ബിജെപിയും ഒരു പോലെയെന്നാണ് മായാവതി പറഞ്ഞത്. 40 ശതമാനമുള്ള യാദവ, മുസ്ലിം, ജാട്ടവ് വോട്ടുബാങ്കുകളെ ഒന്നിച്ചു കൊണ്ടു വരാൻ സഖ്യത്തിന് കഴിയുമെന്നാണ് മായാവതിയുടെ അഖിലേഷിൻറെയും പ്രതീക്ഷ.
