അഹമ്മദാബാദ്: കോൺഗ്രസ് അധ്യക്ഷപദത്തിലേക്ക് നോമിനേഷൻ നൽകിയ രാഹുൽ ഗാന്ധി മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഇന്ന് ഗുജറാത്തിലെത്തും. കോൺഗ്രസ് ഹിന്ദു ധർമ്മത്തിൽ വിശ്വസിക്കുന്ന പാർട്ടിയാണെന്നും രാഹുൽ ശിവഭക്തനായതുകൊണ്ടാണ് സോംനാഥ് ക്ഷേത്രത്തിൽ പോയതെന്നും ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കോൺഗ്രസ് വലിയ മുന്നേറ്റമുണ്ടാക്കുമെന്ന് അവകാശപ്പെടുന്ന കച്ച്, മോബ്രി, സുരേന്ദ്രനഗർ എന്നീ ജില്ലകളിലാണ് ഇന്ന് രാഹുലിന്റെ പ്രചാരണം. കഴിഞ്ഞ പര്യടനത്തിനിടെ സോംനാഥ് ക്ഷേത്രത്തിലെ അഹിന്ദു രജിസ്റ്ററിൽ രാഹുൽ ഒപ്പിട്ടെന്ന വിവാദം ഇപ്പോഴും ബിജെപി തെരഞ്ഞെടുപ്പ് ആയുധമാക്കുന്നുണ്ട്. മോദി, അമിത് ഷാ, അടക്കമുള്ള നേതാക്കൾ രാഹുലിന്റെത് കപട ഭക്തിയാണെന്നാണ് വോട്ടർമാരോട് പറയുന്നത്. 

കാർഷികകടം എഴുതിത്തള്ളലടക്കമുള്ള ഒട്ടേറെ ക്ഷേമ പ്രഖ്യാപനങ്ങളുമായി കോൺഗ്രസ് തെരഞ്ഞെടുപ്പ് പ്രകടന പത്രിക ഇന്നലെ പുറത്തിറക്കിയിരുന്നു. ആദ്യഘട്ട വോട്ടെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ഗുജറാത്ത് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് മോദി, രാഹുൽ പോരാട്ടമായി മാറുകയാണ്. കഴിഞ്ഞ രണ്ടുദിവസങ്ങളായി ബിജെപി പ്രചാരണം നയിച്ച മോദി രാഹുൽ കോൺഗ്രസ് അധ്യക്ഷനാകുന്നതിനെ ഔറംഗസീബ് രാജെന്ന് പരിഹസിച്ചിരുന്നു.