വിവരം ചോർത്തൽ ഉത്തരവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രാഹുൽ ഗാന്ധി. ഇന്ത്യയെ പൊലീസ് നിയന്ത്രണത്തിലുളള രാജ്യം ആക്കിയാലും മോദിക്ക് തന്‍റെ പ്രശ്നങ്ങൾ പരിഹരിക്കാനാവില്ലെന്ന് രാഹുല്‍ ഗാന്ധി.
ദില്ലി: വിവരം ചോർത്തൽ ഉത്തരവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രാഹുൽ ഗാന്ധി. ഇന്ത്യയെ പൊലീസ് നിയന്ത്രണത്തിലുളള രാജ്യം ആക്കിയാലും മോദിക്ക് തന്‍റെ പ്രശ്നങ്ങൾ പരിഹരിക്കാനാവില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. എത്ര അരക്ഷിതനായ ഏകാധിപതിയാണെന്ന് മോദി ഈ തീരുമാനത്തിലൂടെ രാജ്യത്തിന് കാട്ടിക്കൊടുത്തെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.
അതേസമയം, രാജ്യസുരക്ഷയ്ക്കായാണ് കമ്പ്യൂട്ടറുകള്‍ നിരീക്ഷിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യ സുരക്ഷയ്ക്കായുള്ള നടപടി തുടരുമെന്നും ഉത്തരവിൽ ആശങ്ക വേണ്ടെന്നും ആഭ്യന്തര മന്ത്രാലയത്തിന്‍റെ വിശദീകരണം. എല്ലാ കമ്പ്യൂട്ടറും ഫോണും ചോര്‍ത്തില്ല. അതാത് കാലത്ത് രാജ്യസുരക്ഷ ഉറപ്പാക്കാൻ ചില ഏജൻസികളെ നിരീക്ഷണത്തിന് ചുമതലപ്പെടുത്താറുണ്ട്.
2009ല്‍ യുപിഎ സർക്കാർ ഇറക്കിയ ഉത്തരവ് ആവർത്തിക്കുകയാണ് ബിജെപി സർക്കാർ ചെയ്തതെന്ന് അരുൺ ജെയ്‍റ്റ്‍ലി രാജ്യസഭയിൽ പറഞ്ഞു.
സംശയമുള്ള ആരുടെയും കമ്പ്യൂട്ടറുകളില്‍ അനുമതിയില്ലാതെ കടന്നുകയറി ഡാറ്റ പരിശോധിക്കാനും നിരീക്ഷണം നടത്താനും രാജ്യത്തെ 10 ഏജന്‍സികള്‍ക്ക് കഴിയും. ഈ ഏജന്‍സികള്‍ ആവശ്യപ്പെട്ടാല്‍ ഏതു വിവരവും നല്‍കാന്‍ ഇതോടെ ഇന്‍റര്‍നെറ്റ് സേവന ദാതാക്കളും പൗരന്‍മാരും നിര്‍ബന്ധിതരാവും. ഇതോടൊപ്പം, പൗരന്‍മാരുടെ സ്വകാര്യതയില്‍ ഏതുവിധത്തിലും ഇടപെടാനും സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് കഴിയും.
നിലവിലെ നിയമ പ്രകാരം ഒട്ടേറെ നൂലാമാലകളിലൂടെ കടന്നു പോയ ശേഷം മാത്രമേ ഇത് സാധ്യമാവുമായിരുന്നുള്ളൂ. ഏതെങ്കിലും കേസില്‍ പ്രതിയായാലോ, രാജ്യ സുരക്ഷയെ ബാധിക്കുന്ന കാര്യമോ ആയാല്‍ കോടതിയുടെ മുന്‍കൂര്‍ അനുമതി വാങ്ങിയ ശേഷം മാത്രമേ കമ്പ്യൂട്ടറുകള്‍ പരിശോധിക്കാന്‍ കഴിയുമായിരുന്നുള്ളു.
