ഗുജറാത്തിൽ അധികാരത്തിലെത്താനുള്ള തന്ത്രങ്ങളൊരുക്കാൻ രാഹുൽ ഗാന്ധിക്ക് രഹസ്യസേന. നാൽപത് പേരടങ്ങുന്ന സംഘം സംസ്ഥാനത്തൊട്ടാകെ യാത്രചെയ്ത് വിവരങ്ങൾ ശേഖരിച്ചാണ് പ്രവർത്തിക്കുന്നത്. അതേസമയം സർക്കാരിന്റെ ഭരണനേട്ടങ്ങൾ ജനങ്ങളിലെത്തിക്കാൻ ബിജെപി വീടുകൾകയറിയുള്ള പ്രചാരണത്തിന് ഇന്ന് തുടക്കം കുറിക്കും.
രഹസ്യ ഉപദേശക സംഘത്തിന്റെ തലപ്പത്തുള്ളവരെ രാഹുല്‍ ഗാന്ധി നേരിട്ട് നിയമിച്ചതാണ്. സംഘത്തിലെ മറ്റ് അംഗങ്ങളെ ഇവർ നിശ്ചയിച്ചു. ജനങ്ങൾക്കിടയിൽ യാത്രചെയ്തും അഭിപ്രായം കേട്ടും തെരഞ്ഞെടുപ്പ് ചലനങ്ങൾ അപ്പപ്പോൾ ഇവർ രാഹുൽഗാന്ധിയെ അറിയിക്കും. സംസ്ഥാന അധ്യക്ഷൻ ഭരത് സിംഗ് സോളങ്കിയോടും ഗുജറാത്ത് ചുമതലുള്ള അശോക് ഗെഹ്ലോട്ടിനോടും ഇവരുടെ പ്രവർത്തനങ്ങളിൽ ഇടപെടരുതെന്ന് രാഹുൽ നിർദേശിച്ചിട്ടുണ്ട്.
സ്ഥാനാർത്ഥി നിർണയത്തിലും 40 അംഗ ടീമിന് നിർണായക പങ്കുണ്ടാകും. ജനപ്രീതിയില്ലാത്തവർക്ക് ടിക്കറ്റ് നൽകരുതെന്നാണ് രാഹുൽ ഗാന്ധിയുടെ കർശന നിലപാട്. ഓരോ സ്ഥാനാർത്ഥിയെക്കുറിച്ചും ജനങ്ങളുടെ പ്രതികരണം ഈ രഹസ്യസേന വഴി രാഹുൽ ശേഖരിക്കും. അതേസമയം ബൂത്ത് തലത്തിൽ പാർട്ടിയെ ചലിപ്പിച്ചാണ് ഗുജറാത്തിൽ അമിത് ഷാ പര്യടനം മുന്നോട്ട് കൊണ്ടുപോകുന്നത്.
ബൂത്ത് ചുമതലയുള്ളവരുടെ പ്രത്യേക യോഗം വിളിച്ച അമിത് ഷാ സമ്പർക്ക് അഭിയാൻ എന്ന പ്രചാരണ പരിപാടി ഇന്നുമുതൽ അഞ്ചു ദിവസം നടത്താൻ ആവശ്യപ്പെട്ടു. പാർട്ടി പ്രവർത്തകർ വീടുകൾ കയറി ഗുജറാത്ത് സർക്കാരിന്റെ ഭരണ നേട്ടങ്ങൾ വിശദീകരിക്കും.
