വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ മൌനം ഭേദിച്ച് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. 47കാരനായ രാഹുല്‍ ആദ്യമായല്ല വിവാഹ സംബന്ധിയായ ചോദ്യം നേരിടുന്നത്. എന്നാല്‍ സാധാരണ രാഹുല്‍ ചോദ്യത്തോട് പ്രതികരിക്കാറില്ല. പിഎച്ച്ഡി ചേമ്പറിന്റെ വാര്ർഷിക അവാര്‍ഡ് ദാന ചടങ്ങിനിടെയാണ് ബോക്സറും ഒളിംപിക് മെഡല്‍ ജേതാവുമായ വിജേന്ദര്‍ സിംഗാണ് രാഹുല്‍ ഗാന്ധിയുടെ വിവാഹവിഷയം എടുത്തിട്ടത്. തുടക്കത്തില്‍ ഒഴിഞ്ഞ് മാറാന്‍ ശ്രമിച്ചെങ്കിലും പിന്നീട് രാഹുല്‍ മറുപടി പറയാന്‍ തയ്യാറായി. നടക്കുമ്പോള്‍ നടക്കും എന്നായിരുന്നു രാഹുലിന്റെ പ്രതികരണം. 


പ്രധാനമന്ത്രിയായാല്‍ സ്പോര്‍ട്സിന് വേണ്ടി പ്രത്യേക നിയമ നിര്‍മാണം നടത്തുമെന്നും രാഹുല്‍ പരിപാടിക്കിടെ പ്രതികരിച്ചു. ദിവസവും ഒരു മണിക്കൂര്‍ സ്പോര്‍ട്സിന് വേണ്ടി നീക്കി വച്ചിട്ടുണ്ടെങ്കിലും കഴിഞ്ഞ മൂന്ന് മാസമായി അത് മുടങ്ങിയിരിക്കുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ബിജെപിക്കെതിരെ ശക്തമായി പ്രതികരിക്കാനും രാഹുല്‍ മറന്നില്ല. നോട്ട് നിരോധനവും ജിഎസ്ടിയും രാജ്യത്തിന്റെ നെഞ്ചിലേറ്റ കുത്താണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.