മോദി നിർമ്മിച്ചത് രണ്ട് ഹിന്ദുസ്ഥാൻ, ഒന്ന് അനിൽ അംബാനിക്കും മറ്റൊന്ന് കർഷകർക്കും; രാഹുൽ ഗാന്ധി
മഹാരാഷ്ട്രയിലെ ഉള്ളിക്കർഷകന് 750 കിലോഗ്രാം ഉള്ളിക്ക് വെറും 1040 രൂപ ലഭിച്ചെന്ന മാധ്യമവാർത്ത ചൂണ്ടിക്കാണിച്ചായിരുന്നു രാഹുലിന്റെ പ്രസംഗം. രാജസ്ഥാനിലെ ചിറ്റഗോറിൽ കർഷകരുടെ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.
ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ട് ഹിന്ദുസ്ഥാൻ നിർമ്മിച്ചിട്ടുണ്ടെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി. അതിലൊരെണ്ണം അനിൽ അംബാനിക്കും മറ്റൊരെണ്ണം കർഷകർക്കും വേണ്ടിയാണ്. കർഷകർ അനുഭവിക്കുന്ന രൂക്ഷ പ്രതിസന്ധിയെക്കുറിച്ച് പരാമർശിച്ച് മോദിയെ വിമർശിക്കുകയായിരുന്നു രാഹുൽ ഗാന്ധി. മഹാരാഷ്ട്രയിലെ ഉള്ളിക്കർഷകന് 750 കിലോഗ്രാം ഉള്ളിക്ക് വെറും 1040 രൂപ ലഭിച്ചെന്ന മാധ്യമവാർത്ത ചൂണ്ടിക്കാണിച്ചായിരുന്നു രാഹുലിന്റെ പ്രസംഗം. രാജസ്ഥാനിലെ ചിറ്റഗോറിൽ കർഷകരുടെ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.
മോദിജി നിർമ്മിച്ച ഒരു ഹിന്ദുസ്ഥാൻ അനിൽ അംബാനിക്ക് വേണ്ടി മാത്രമാണ്. വിമാനം നിർമ്മിക്കാതെ അവർക്ക് മോദിജിയിൽ നിന്നും റഫേൽ ഉടമ്പടി വഴി 3000 കോടി രൂപ ലഭിക്കും. അടുത്ത ഹിന്ദുസ്ഥാൻ കർഷകർക്ക് വേണ്ടിയാണ്. നാലുമാസം കൊണ്ട് 750 കിലോ ഉള്ളി ഉത്പാദിപ്പിക്കുന്ന കർഷകന് ലഭിക്കുന്നത് വെറും 1040 രൂപ മാത്രമാണ്. രാഹുൽ പറഞ്ഞു. കർഷകരെ ഗുരുതരമായ സമ്മർദ്ദത്തിലേക്ക് തള്ളിവിടുന്നതാണ് മോദി സർക്കാരിന്റെ നയങ്ങളെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ വിമർശനം. കർഷകരുടെ ക്ഷേമത്തിന് വേണ്ടി മോദി സർക്കാർ യാതൊരു വിധത്തിലുമുള്ള നടപടികൾ എടുക്കുന്നില്ലെന്നും രാഹുൽ പറഞ്ഞു.