വിവാദത്തില്‍ മുസ്ലീംലീഗിന് പിന്നാലെ കേരളകോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പും അതൃപ്തിയിലാണ്

ദില്ലി: കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചയില്‍ രാഹുല്‍ ഗാന്ധിക്ക് കടുത്ത അതൃപ്തി. അനാവശ്യ ചര്‍ച്ചകള്‍ ഒഴിവാക്കണമെന്ന തന്‍റെ നിര്‍ദ്ദേശം പാലിക്കപ്പെടാത്തതില്‍ നേതാക്കളെ രാഹുല്‍ അമര്‍ഷം അറിയിച്ചു.വിവാദത്തില്‍ മുസ്ലീംലീഗിന് പിന്നാലെ കേരളകോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പും അതൃപ്തിയിലാണ് 

മറ്റൊരു സംസ്ഥാനത്തും കാണാത്ത സാഹചര്യം . സാധാരണ തെരഞ്ഞെടുുപ്പ് ഫലം വന്ന ശേഷമാണ് ഇത്തരം പിടിവലിയെങ്കില്‍, അനുകൂല സാഹചര്യം പ്രതീക്ഷിച്ചുള്ള മുഖ്യമന്ത്രി കസേര തര്‍ക്കം അനാവശ്യമാണെന്ന കടുത്ത നിലപാടാണ് രാഹുല്‍ ഗാന്ധി അറിയിച്ചത്. യോഗ്യത സംബന്ധിച്ച നേതാക്കളുടെ അവകാശവാദങ്ങളും, സമൂഹമാധ്യമങ്ങളിലൂടെയുള്ള അണികളുടെ പോര്‍വിളിയും എത്രയും വേഗം അവസാനിപ്പിക്കാന്‍ കെപിസിസിക്ക് ദീപ ദാസ്മുന്‍ഷി മുഖേന രാഹുല്‍ ഗാന്ധി നിര്‍ദ്ദേശം നല്‍കി. അതിന്‍റെ അടിസ്ഥാനത്തിലാണ് പരസ്യപ്രസ്താവനകള്‍ വിലക്കി കെപിസിസി അധ്യക്ഷന്‍ വാര്‍ത്താകുറിപ്പിറക്കിയത്. എന്നിട്ടും മുതിര്‍ന്ന നേതാക്കള്‍ തന്നെ നിര്‍ദ്ദേശം ലംഘിക്കുകയാണ്. ഇത്തരം ചര്‍ച്ചകള്‍ക്ക് ആര് വളം വച്ചാലും കടുത്ത നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പ് ഹൈക്കമാന്‍ഡ് നല്‍കി.ശനിയാഴ്ച ചേര്‍ന്ന കെപിസിസി യോഗത്തിലും ദേശീയ നേതൃത്വത്തിന്‍റെ വികാരം ദീപ ദാസ്മുന്‍ഷി അറിയിച്ചിരുന്നു. എങ്കിലും സമൂഹമാധ്യമങ്ങളിലും, പുറത്തും വടം വലി തുടരുകയാണ്. സതീശനെ ഉന്നമിട്ട് രമേശ് ചെന്നിത്തലയെ അനുകൂലിച്ച് എറണാകുളത്ത് ഫ്ലക്സ് ഉയര്‍ന്നതും അസ്വസ്ഥത ഉണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ ഇതേ കുറിച്ച് അറവില്ലില്ലെന്നാണ് ചെന്നിത്തല പക്ഷത്തെ നേതാക്കള്‍ പറയുന്നത്. ദില്ലിയില്‍ തുടരുന്ന രമേശ് ചെന്നിത്തല പ്രതികരിക്കാന്‍ തയ്യാറായില്ല.

അതേ സമയം മുഖ്യമന്ത്രി ചര്‍ച്ചയില്‍ തുടരുന്നതില്‍ മുന്നണിയിലും അമര്‍ഷം പുകയുകയാണ്. ലീഗ് വിഡി സതീശനൊപ്പമെന്ന ചര്‍ച്ച നടക്കുന്നതിനിടെ പക്ഷം പിടിക്കാനില്ലെന്ന് നിലപാട് വ്യക്തമാക്കുന്ന ജോസഫ് വിഭാഗവും ചര്‍ച്ച അനാവശ്യമാണെന്ന വിലയിരുത്തലിലാണ്ഘ ടകകക്ഷികളും ഹൈക്കമാന്‍ഡിനെ അതൃപ്തി അറിയിച്ചതായാണ് വിവരം. ചര്‍ച്ചകളെ പൊതുജനങ്ങള്‍ പരിഹാസത്തോടെയാണ് വിലയിരുത്തന്നതെന്നും ഹൈക്കമാന്‍ഡ് തിരിച്ചറിഞ്ഞിട്ടുണ്ട്.