റെയിൽവേ മേൽപാലം നാലുവരിയാക്കും കഞ്ഞിക്കുഴിയിലെ പാലം അധിക തുക സംസ്ഥാനം വഹിക്കും

കോട്ടയം: കെ കെ റോഡിലെ കഞ്ഞിക്കുഴി റെയിൽവേ മേൽപ്പാലം നാലുവരി പാതയായി നിർമ്മിക്കും. രണ്ട് വരിയായി നിർമ്മിക്കാനുള്ള റെയിൽവേയുടെ നിക്കത്തിനെതിരെ സിപിഎം ജില്ലാ നേതൃത്വം രംഗത്തെത്തിയിരുന്നു. കോട്ടയം ചങ്ങനാശ്ശേരി റെയിൽപാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായാണ് മേൽപ്പാലം പുതുക്കിപ്പണിയുന്നത്. 

കെകെ റോഡിൽ ക‌ഞ്ഞിക്കുഴി പ്ലാന്റേഷൻ കോർപ്പറേഷന് സമീപത്തെ മേൽപ്പാലം രണ്ടുവരിയെന്ന നിലയിൽ റെയിൽവേ നിർമ്മാണപ്രവർത്തനത്തിന്റെ പ്രാരംഭഘട്ടം തുടങ്ങിയിരുന്നു. 14 മീറ്റർ വീതിയിൽ നിർമ്മിക്കാനുദ്ദേശിച്ച മേൽപ്പാലം ഭാവിയിലെ വികസനം കൂടി മുന്നിൽക്കണ്ട് 24 മീറ്ററായി ഉയർത്തണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി വി എൻ വാസവൻ മുഖ്യമന്ത്രിക്കും റെയിൽവേക്കും നിവേദനം നൽകി. സർക്കാർ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിന്റെ റെയിൽവേഉദ്യോഗസ്ഥർ സ്ഥലം പരിശോധിച്ചു

പാലം നാലുവരിയായി നിർമ്മിക്കുമെങ്കിലും അപ്രോച്ച് റോഡ് നാലുവരിയാക്കാൻ ഭൂമി ഏറ്റെടുക്കേണ്ടിവരും. പാലം നിർമ്മാണത്തിന് ശേഷം റോഡിന്റെ വീതി കൂട്ടുന്നതിനുള്ള നടപടി തുടങ്ങുമെന്നാണ് സംസ്ഥാനസർക്കാരിന്റെ വിശദീകരണം.