മൂന്ന് വര്‍ഷമായി ആരും സംസാരിക്കുന്നില്ല കുട്ടികളെ സ്കൂളില്‍ പ്രവേശിപ്പിക്കുന്നില്ല 'പൊലീസില്‍ പരാതി നല്‍കിയെങ്കിലും ഫലമില്ല'

ബര്‍മര്‍: മരണം നടന്ന് ദിവസങ്ങള്‍ക്കകം അടിയന്തര സദ്യ നടത്തുക എന്നത് ബര്‍മറില്‍ പല ഗ്രാമങ്ങളിലും ആചാരത്തിന്റെ ഭാഗമാണ്. മൃത്യഭോജ് എന്ന് ഗ്രാമവാസികള്‍ വിളിക്കുന്ന സദ്യ നല്‍കാഞ്ഞതിനെ തുടര്‍ന്ന് ഒരു കുടുംബം മൂന്ന് വര്‍ഷമായി ഭ്രഷ്ട് നേരിടുന്നു. മരിച്ചയാളുടെ ഓര്‍മ്മയ്ക്കായാണ് ബന്ധുക്കളേയും സുഹൃത്തുക്കളേയും വിളിച്ച് വന്‍ സദ്യ നടത്തുന്നത്. ഓരോ കുടുംബത്തിന്റേയും സാമ്പത്തികാവസ്ഥയനുസരിച്ച് സദ്യയുടെ രീതികളും മാറും. 

എന്നാല്‍ സാമ്പത്തികസ്ഥിതി മോശമായതിനാലാണ് സദ്യ നല്‍കാഞ്ഞതെന്നും ഇതിന്റെ പേരില്‍ മൂന്ന് വര്‍ഷത്തോളമായി കുടുംബത്തിലെ 30 അംഗങ്ങളും ഭ്രഷ്ട് നേരിടുകയാണെന്നും ഇവര്‍ പരാതിപ്പെടുന്നു. നാട്ടില്‍ നടക്കുന്ന പ്രധാന ചടങ്ങുകളില്‍ പങ്കെടുപ്പിക്കില്ല, ആരും കണ്ടാല്‍ സംസാരിക്കില്ല, കുട്ടികളെ സ്‌കൂളില്‍ പ്രവേശിപ്പിക്കുന്നില്ല, കുടുംബത്തിലെ മുതിര്‍ന്ന പെണ്‍കുട്ടികള്‍ക്ക് വിവാഹാലോചനകള്‍ പോലും വരുന്നില്ല- ഇവര്‍ പറയുന്നു.

പഞ്ചായത്തിലെ ചില അംഗങ്ങള്‍ ഇവരുടെ ഭൂമി കൈവശപ്പെടുത്തി, വിളവുകള്‍ ഉപയോഗിക്കുന്നുവെന്നും ഇതുമൂലം ജീവിക്കാനാകാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും കുടുംബം ആരോപിക്കുന്നു. 

ഇപ്പോള്‍ താമസിക്കുന്ന വീടും നഷ്ടപ്പെടുമെന്ന് ഉറപ്പായതോടെ പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് കുടുംബം. എന്നാല്‍ പരാതിയുടെ അടിസ്ഥാനത്തില്‍ താര്യമായ അന്വേഷണങ്ങള്‍ നടക്കുന്നില്ലെന്നും ഇവര്‍ ആരോപിക്കുന്നു.