ഖത്തറിലുള്ള പ്രതി സത്താറിന്‍റെ  മുൻ ഭാര്യയും റേഡിയോ ജോക്കി രാജേഷും തമ്മിലുളള അടുപ്പമാണ് ക്വട്ടേഷനിലേക്ക് നീങ്ങിയത്.

തിരുവനന്തപുരം:മുൻ റേഡിയോ ജോക്കി രാജേഷിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി. മുങ്ങല്‍ വിദഗ്ദ്ധരുടെ സഹായത്തോടെ പോലീസ് നടത്തിയ തിരച്ചില്ലിലാണ് ആയുധങ്ങള്‍ കണ്ടെടുത്തത്. മുഖ്യപ്രതി അലിഭായിയാണ് ആയുധങ്ങള്‍ ഉപേക്ഷിച്ച സ്ഥലം പോലീസിന് കാണിച്ചു കൊടുത്തത്. പിന്നീട് മുങ്ങൽ വിദ്ഗരുടെ സഹായത്തോടെ ഇന്നു രാവിലെ നടത്തിയ തിരച്ചില്ലിലാണ് ആയുധങ്ങള്‍ കണ്ടെടുക്കുകയായിരുന്നു.

കാറിലെത്തി രാജേഷിനെ വധിച്ച ശേഷം കരുനാഗപ്പള്ളി കണ്ണേറ്റി പാലത്തിൽ നിന്ന് ആയുധം താഴേക്കേറിഞ്ഞ ശേഷമാണ് പ്രതികള്‍ ബെംഗളൂരുവിലേക്ക് രക്ഷപ്പെട്ടത്. കൊല നടക്കുന്നതിന്‍റെ തലേദിവസം ക്വട്ടേഷൻ സംഘത്തിലെ അലിഭായി രാജേഷിനെ മടവൂരുള്ള സ്റ്റുഡിലെത്തി നേരിട്ട് കണ്ടിരുന്നതായും അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. കൊലപാതകത്തിന്‍റെ മുഖ്യആസൂത്രകനായ സത്താറിനെ ഖത്തറില്‍ നിന്നും നാട്ടിലെത്തിക്കാന്‍ ശ്രമങ്ങളരാംഭിച്ചതായി ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു. 

ഖത്തറിലുള്ള പ്രതി സത്താറിന്‍റെ മുൻ ഭാര്യയും റേഡിയോ ജോക്കി രാജേഷും തമ്മിലുളള അടുപ്പമാണ് ക്വട്ടേഷനിലേക്ക് നീങ്ങിയത്. ഒന്നാം പ്രതി സത്താറാണ് കൊലപാതകം നടത്താന്‍ അലിഭായിയെ ചുമതലപ്പെടുത്തുന്നത്. രണ്ടാം പ്രതിയായ അലിഭായ്മറ്റ് കൂട്ടാളികളെ കണ്ടെത്തി ക്വട്ടേഷന്‍ നടപ്പാക്കുകയായിരുന്നു. കൊലപാതകത്തിന്‍റെ എല്ലാ ആസൂത്രണവും വിദേശത്തു നിന്നായിരുന്നു. 

വിവിധ മാര്‍ഗ്ഗങ്ങളിലൂടെ പൊലീസ് സൃഷ്ടിച്ച സമ്മ‍ർദ്ദം കാരണമാണ് അലിഭായ് വിദേശത്തു നിന്നെത്തി കീഴടങ്ങിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ തിരുവനന്തപുരം റൂറല്‍ എസ്.പി അറിയിച്ചു.കേസിലെ മൂന്നാം പ്രതി അപ്പുണ്ണിക്കുവേണ്ടി തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. ആവശ്യമെങ്കിൽ വിദേശത്തുള്ള സത്താറിൻറെ മുൻ ഭാര്യയെ ചോദ്യം ചെയ്യുമെന്നും റൂറൽ എസ്പി പറഞ്ഞു. അപ്പുണിക്കും അലിഭായിക്കുമൊപ്പം കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്ത തന്‍സീറാണ് കേസിലെ നാലാം പ്രതി. ഗൂഢാലോചനയില്‍ പങ്കെടുത്ത യാസിർ, സ്വാതി സന്തോഷ്, സനു എന്നിവരാണ് മറ്റു പ്രതികള്‍.