തിരുവനന്തപുരം: സംസ്ഥാനത്ത് നടന്ന അക്രമണ പരമ്പരകളില്‍ സിപിഎമ്മിനെയും ബിജെപിയെയും വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അണികളെ കൊല്ലാന്‍ വിട്ടിട്ട് സമാധാന ചര്‍ച്ച നടത്തുന്നത് പരിഹാസ്യമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പരിഹസിച്ചു. കൊലപാതക രാഷ്ട്രീയത്തിനെതിരെ യുഡിഎഫ് നടത്തിയ പ്രാര്‍ഥനാ യജ്ഞത്തില്‍ സംസാരിക്കുകയായിരുന്നു ചെന്നിത്തല.

ബിജെപിയും സിപിഎമ്മും പരസ്പരം പാലൂട്ടുന്ന ശത്രുക്കളാണ്. കേരളം കണ്ട പരാജിതനായ മുഖ്യമന്ത്രിയാണ് പിണറായിയെന്നും ചെന്നിത്തല പറഞ്ഞു. രാജ്‌നാഥ് സിംഗ് വിളിച്ചപ്പോള്‍ മുട്ടുവിറച്ച മുഖ്യമന്ത്രി എങ്ങനെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുമെന്ന് കെ. മുരളീധരനും വിമര്‍ശിച്ചു. ഗവര്‍ണ്ണറും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗും വിളിച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ ധൈര്യം ചോര്‍ന്നെന്ന് കെ. മുരളീധരന്‍ പരിഹസിച്ചു.

രാജ് ഭവന് മുന്നില്‍ നടത്താനിരുന്ന ധര്‍ണ്ണ നിരോധനാജഞയെ തുടര്‍ന്ന് പ്രാര്‍ഥനായജ്ഞമായി കെപിസിസി ആസ്ഥാനത്ത് നടത്തുകയായിരുന്നു,. പരിപാടിയില്‍ മുസ്ലീം ലീഗ്, ഫോര്‍വേഡ് ബ്ലോക്ക് , കേരള കോണ്‍ഗ്രസ് (ജേക്കബ്) എന്നിവര്‍ പങ്കെടുത്തപ്പോള്‍ ജെഡിയു, ആര്‍എസ്പി, സിഎംപി കക്ഷികള്‍ വിട്ടുനിന്നു.