ആലപ്പുഴ: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ പോലീസുദ്യോഗസ്ഥന്‍ പിടിയിലായി. നാര്‍ക്കോട്ടിക് സെല്ലിലെ ഉദ്യോഗസ്ഥനും പൂങ്കാവ് സ്വദേശിയുമായ നെല്‍സണാണ് ബെംഗളൂരുവില്‍ പിടിയിലായത്. പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത നെല്‍സണെ പിടികൂടാന്‍ പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിരുന്നു. ആലപ്പുഴ ഡിവൈഎസ്പി പിവി ബേബിയുടെ നേതൃത്വത്തിലായിരുന്നു പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്.

ആലപ്പുഴ മംഗലം സ്വദേശിയായ പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ ബന്ധുവായ ആതിരയെന്ന യുവതിയെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. നിര്‍ധന കുടുംബാംഗമായ പെണ്‍കുട്ടിയെ ആതിര വീട്ടില്‍ നിന്ന് സ്ഥിരമായി വിളിച്ചു കൊണ്ടു പോയിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ സ്ഥലം കൗണ്‍സിലറുടെ നേതൃത്വത്തില്‍ തടഞ്ഞുവച്ച് പൊലീസില്‍ അറിയിക്കുകയായിരുന്നു. 

തുടര്‍ന്നാണ് പീഡനവിവരം പുറത്തറിയുന്നതും പൊലീസ് കേസ് എടുക്കുന്നതും. ആതിര പെണ്‍കുട്ടിയെ വിവിധ ഹോട്ടലുകളില്‍ കൂടെ കൊണ്ടുപോയിരുന്നു. ഇതിനിടെയായിരുന്നു പെണ്‍കുട്ടിക്ക് നേരെ പീഡനശ്രമമുണ്ടായത്. പോലീസുദ്യോഗസ്ഥനായ നെല്‍സണ്‍ അടക്കമുള്ളവരെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വന്നത്. ഇതോടെ നെല്‍സണ്‍ ഒളിവില്‍ പോവുകയായിരുന്നു.

പീഡനത്തിനിരയായ പെണ്‍കുട്ടിയെയും കേസില്‍ പ്രതിയായ ആതിരയുടെ അഞ്ച് വയസ്സുള്ള മകളെയും ശിശുക്ഷേമ സമിതിയുടെ സംരക്ഷണയില്‍ ഏല്‍പ്പിച്ചു. കേസില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടില്ലെന്നാണ് മനസിലാക്കാന്‍ സാധിച്ചതെന്ന് പൊലീസ് പറഞ്ഞു.