തിരുവനന്തപുരം നഗരത്തിലെ തട്ടുകടകൾക്ക് റേറ്റിംഗ് വരുന്നു
- വെള്ളക്കെട്ടിനടുത്തോ മാലിന്യം കൂടിക്കിടക്കുന്നിടത്തോ തട്ടുകടകളുണ്ടെങ്കിൽ കച്ചവടം പൂട്ടിക്കുമെന്ന മുന്നറിയിപ്പും ഭക്ഷ്യസുരക്ഷാ വകുപ്പ് കമ്മീഷണർ രാജമാണിക്യം നൽകുന്നു
തിരുവനന്തപുരം:തിരുവനന്തപുരം നഗരത്തിലെ തട്ടുകടകൾക്ക് റേറ്റിങ് വരുന്നു. തട്ടുകടകളുടെ നിലവാരം ഉയർത്തുക, ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പുതിയ പരിഷ്കാരം കൊണ്ടു വരുന്നത്. തട്ടുകടകൾക്ക് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സർട്ടിഫിക്കറ്റും നിർബന്ധമാക്കും.
നിലവാരമുറപ്പിക്കല്ലിന്റെ ആദ്യപടിയായി ജില്ലയിലെ തട്ടുകട ഉടമകള്‍ക്കായി ബോധവത്കരണ ക്ലാസ്സുകൾ സംഘടിപ്പിക്കും. ഒപ്പം പാചകം ചെയ്യുമ്പോൾ ധരിക്കാനുള്ള തൊപ്പിയും മറ്റു വസ്ത്രങ്ങളും നൽകും. ഇതിനു ശേഷമായിരിക്കും പരിശോധനാ നടപടികൾ ഭക്ഷ്യസുരക്ഷാവകുപ്പ് ആരംഭിക്കുക.
തട്ടുകടകളിലെ അന്യസംസ്ഥാന തൊഴിലാളികൾക്കായി പ്രത്യേക ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കാനും ഭക്ഷ്യസുരക്ഷാ വകുപ്പിന് പദ്ധതിയുണ്ട്. വെള്ളക്കെട്ടിനടുത്തോ മാലിന്യം കൂടിക്കിടക്കുന്നിടത്തോ തട്ടുകടകളുണ്ടെങ്കിൽ കച്ചവടം പൂട്ടിക്കുമെന്ന മുന്നറിയിപ്പും ഭക്ഷ്യസുരക്ഷാ വകുപ്പ് കമ്മീഷണർ രാജമാണിക്യം നൽകുന്നുണ്ട്.