ഒരു വര്‍ഷം മുന്‍പ് മരിച്ച നിലയില്‍ കണ്ടെത്തിയ തോട്ടം തൊഴിലാളിയുടെ മ്യതദേഹം പുറത്തെടുത്ത് പോസ്റ്റുമാട്ടം നടത്തി. മൂന്നാർ എല്ലപ്പെട്ടി എസ്റ്റേറ്റിലെ തൊഴിലാളിയായിരുന്ന ഗണേശൻറെ മൃതദേഹമാണ് പോസ്റ്റുമോർട്ടം നടത്തിയത്. കൊലപാതകമാണെന്ന് സംശയമുണ്ടെന്ന ഗണേഷൻറെ ഭാര്യയുടെ പരാതിയെ തുടർന്നാണ് നടപടി.

Add Asianetnews as a Preferred SourcegooglePreferred

2016 ഡിസംബര്‍ 6 നാണ് എല്ലപ്പെട്ടി എസ്റ്റേറ്റിലെ ഫാക്ടറിക്ക് സമീപത്തെ പുല്‍മേട്ടിൽ ഗണേശനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാത്രി ഒന്‍പതിന് ഫാക്ടറിയിലേക്ക് ജോലിക്കു പോയ ഗണേഷനെ പുലര്‍ച്ചെ പുല്‍മേട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പുലര്‍ച്ചെ മൂന്നിനാണ് ഭർത്താവിൻറെ മരണവാർത്ത് ഭാര്യ ഹേമലത അറിയുന്നത്. കടുത്ത തണുപ്പിലും ഭര്‍ത്താവിന്റെ ദേഹത്ത് ചൂടുള്ളതായി തോന്നിയ ഹേമലത ആശുപത്രിയിൽ എത്തിക്കാൻ ആവശ്യപ്പെട്ടു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടര്‍ അറിയിച്ചു. മ്യതദേഹം പോസ്റ്റുമോർട്ടം ചെയ്യാന്‍ ഡോക്ടർ നിര്‍ദ്ദേശിച്ചെങ്കിലും എസ്‌റ്റേറ്റിലെ ചിലർ പണചിലവ് അധികമാകുമെന്ന് പറഞ്ഞ് ഹേമലതയെ പിന്‍തിരിപ്പിച്ചു.

മൃതദേഹം അടക്കം ചെയ്യുന്നതിനു പകരം ദഹിപ്പിക്കാൻ ഒപ്പം ജോലിചെയ്തിരുന്ന ചിലർ ആവശ്യപ്പെട്ടെങ്കകിലും ഹേമലത സമ്മതിച്ചില്ല. രാത്രിയില്‍ ജോലിക്കുപോയ ഗണേഷന്‍ രാത്രി പതിനൊന്നിന് വീട്ടിലേക്കുമടങ്ങിയതായി ജീവനക്കാര്‍ പറഞ്ഞതും സംശയിത്തിനിടയാക്കി. സംഭവം നടന്ന് മൂന്നു മാസത്തിനു ശേഷം മരണത്തിൽ ദുരൂഹതയുണ്ടെന്നാകരോപിച്ച് ഹേമലത പൊലീസ് മേധാവിക്കും ആഭ്യന്തര മന്ത്രിക്കുമടക്കം പരാതി നൽകി. തുടർന്നാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോട്ടം നടത്താൻ തീരുമാനിച്ചത്. മൂന്നാർ സിഐ സാം ജോസിൻറെയും ദേവികുളം തഹസിൽദാർ വി.കെ. ഷാജിയുടെയും മേൽനോട്ടത്തിലാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തിയത്. ആന്തരിക ആവയവങ്ങൾ രാസ പരിശോധനക്കായി ഫോറൻസിക് ലാബിലേക്ക് അയച്ചു. ഇതിൻറെ ഫലം വന്ന ശേഷം തുടർ നടപടികൾ സ്വീകരിക്കാനാണ് പൊലീസിൻറെ തീരുമാനം.
മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തി