കാവേരി ഡെല്‍റ്റ മേഖലയില്‍ പിടിമുറുക്കി റിയല്‍ എസ്റ്റേറ്റ് സംഘങ്ങൾ
- ഡെല്‍റ്റ മേഖലയില്‍ പ്രധാനറോഡുകളോട് ചേർന്നുള്ള നിലങ്ങളാണ് നികത്തുന്നവയിലേറെയും
- ശക്തമായ നിയമങ്ങളില്ലാത്തതിനാൽ, ഭൂമി തരം മാറ്റി വിൽക്കുന്നത് തടയാനാകുന്നില്ല
തമിഴ്നാടിന്‍റെ നെല്ലറയായ കാവേരി ഡെല്‍റ്റ മേഖലയില്‍ പിടിമുറുക്കി റിയല്‍ എസ്റ്റേറ്റ് സംഘങ്ങൾ. കർഷകരില്‍ നിന്നും തുച്ഛമായ വിലക്ക് കൃഷി ഭൂമി വാങ്ങി മണ്ണിട്ട് നികത്തി മറിച്ചുവില്‍ക്കുന്നതാണ് രീതി. ഡെല്‍റ്റയില്‍ പിടിമുറുക്കി ഭൂമാഫിയകള്‍ നെല്‍വയലുകള്‍ വ്യാപകമായി നികത്തുന്നു.
നിയമങ്ങള്‍ ശക്തമാക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. ഡെല്‍റ്റ മേഖലയില്‍ പ്രധാനറോഡുകളോട് ചേർന്നുള്ള നിലങ്ങളാണ് നികത്തുന്നവയിലേറെയും. ജലക്ഷാമത്തിൽ തരിശിടുന്ന നിലങ്ങളാണ് നികത്തി മുറിച്ച് വിൽക്കുന്നത്. ശക്തമായ നിയമങ്ങളില്ലാത്തതിനാൽ, ഭൂമി തരം മാറ്റി വിൽക്കുന്നത് തടയാനാകുന്നില്ല.
2016 ലെ സർക്കാർ കണക്കനുസരിച്ച് ഡെല്‍റ്റ മേഖലയില്‍ 36,552 ഹെക്ടർ ഭൂമിയില്‍ കാലങ്ങളായി കൃഷിയിറക്കുന്നില്ല. ഇതില്‍ 2831 ഹെക്ടർ ഭൂമിയും തരം മാറ്റി നികത്തിയെന്ന് 2 വർഷം മുൻപുള്ള ഔദ്യോഗിക കണക്കുകൾ തന്നെ വ്യക്തമാക്കുന്നു. കഴിഞ്ഞ 2 വർഷം കൊണ്ട് വൻ തോതിൽ നികത്തും , വിൽപ്പനയും കൂടിയെന്ന് ഇവിടെ അവശേഷിക്കുന്ന കർഷകർ സാക്ഷ്യപ്പെടുത്തുന്നു.