മുന്‍ മന്ത്രി കെ. ബാബു വാങ്ങിയതായി വിജിലന്‍സ് പറയുന്ന ഭൂമി തേനിയില്‍ നിന്നും 42 കിലോമീറ്റര്‍ അകലെയാണ്. ആണ്ടിപ്പെട്ടി താലൂക്കിലെ മയിലാടുംപാറ വില്ലേജിന്റെ ഭാഗമാണിത്. കെ. ബാബുവിന്റെ മരുകന്‍ വിപിന്‍, പിതാവ് ബാബു, ആലുവ സ്വദേശി ബേബി, ഷാന്റി ബേബി എന്നിവരുടെ പേരുകളിലായിരുന്നു ഭൂമി. മയിലാടും പാറ വില്ലേജിലെ 528/2, 528/3, 531/3B എന്നീ സര്‍വ്വേ നമ്പറുകളിലായാണ് ഭൂമി ഉണ്ടായിരുന്നത്. 2008ല്‍ 25 ലക്ഷം രൂപക്കാണ് സ്ഥലം വാങ്ങിയത്. തന്റെ മക്കളായ ഗോവിന്ദിന്റെയും പ്രഭാകരന്റെയും പേരിലാണ് ഇപ്പോള്‍ ഈ 75 ഏക്കര്‍ ഭൂമിയെന്ന് സ്ഥലത്തുണ്ടായിരുന്ന മധുര സ്വദേശി രാമയ്യ തേവര്‍ പറഞ്ഞു. 2011 ഡിസംബറിലാണ് തന്റെ മക്കള്‍ ഭൂമി വാങ്ങിയതെന്നും രാമയ്യ പറയുന്നു.

ഇതറിയാന്‍ കടമലക്കുണ്ട് രജിസ്ട്രാ‌ര്‍ ഓഫീസില്‍ നിന്നും ഭൂമി സംബന്ധിച്ച രേഖകള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. 2011 ഡിസംബറില്‍ രണ്ടു കോടി രൂപക്ക് രണ്ട് ആധാരങ്ങളായി ഭൂമി വിറ്റതായാണ് ഈ രേഖകളിലുമുള്ളത്. സ്ഥലം ഇപ്പോഴും കെ. ബാബുവിന്റെ കൈവശമാണെന്നാണ് വിജിലന്‍സ് എഫ്.ഐ.ആറിലുള്ളത്. സ്ഥലത്തിന്റെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് അന്വേഷണ സംഘം ആണ്ടിപ്പെട്ടി തഹസില്‍ദാര്‍ക്ക് കത്തയച്ചിരുന്നു. എന്നാല്‍ കത്ത് ലഭിച്ചിട്ടില്ലെന്ന് ആണ്ടിപ്പെട്ടി തഹസില്‍ദാര്‍ പറഞ്ഞു. തന്റെ പേരില്‍ തേനിയില്‍ ഭൂമി ഇല്ലെന്നും മകളുടെ കുടുംബാംഗങ്ങള്‍ വാങ്ങിയ ഭൂമി വര്‍ഷങ്ങള്‍ക്കു മുമ്പേ വിറ്റെന്നുമാണ് ബാബുവും വിശദീകരിച്ചിരുന്നത്. ഇതിന്റെ നിജസ്ഥിതി പരിശോധിക്കാന്‍ വിജിലന്‍സ് സംഘം തേനിയിലെത്തും.