കനകദുർഗയെ പെരിന്തൽമണ്ണ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിപ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിക്ക് ശേഷം 97ാം ദിവസമാണ് കനക ദുര്‍ഗ്ഗ ശബരിമലയില്‍ ദര്‍ശനം നടത്തിയത്.

പെരിന്തല്‍മണ്ണ: ശബരിമല ദര്‍ശനത്തിന് ശേഷം തിരികെ വീട്ടിലെത്തിയ കനകദുര്‍ഗ്ഗയ്ക്ക് ഭര്‍തൃവീട്ടുകാരുടെ മർദ്ദനമേറ്റു. തലക്ക് പരുക്കേറ്റ കനകദുര്‍ഗ്ഗ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. അതേസമയം കനകദുര്‍ഗ്ഗ മര്‍ദ്ദിച്ചെന്നാരോപിച്ച് ഭര്‍ത്താവിന്‍റെ അമ്മയും ചികിത്സ തേടി.

പെരിന്തല്‍മണ്ണ അങ്ങാടിപ്പുറം സ്വദേശിയായ കനകദുര്‍ഗ്ഗയും സുഹൃത്ത് ബിന്ദുവും ഈ മാസം രണ്ടാം തീയതിയാണ് ശബരിമലയിലെത്തി ദര്‍ശനം നടത്തിയത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ രഹസ്യ കേന്ദ്രങ്ങളില്‍ കഴിയുകയായിരുന്നു ഇരുവരും. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് കനകദുര്‍ഗ്ഗ അങ്ങാടിപ്പുറത്തുള്ള വീട്ടിലെത്തിയത്. പൊലീസ് സുരക്ഷയും ഒരുക്കിയിരുന്നു.

വീടിനുള്ളിലേക്ക് കയറിയപ്പോള്‍ ഭര്‍ത്താവിന്‍റെ അമ്മ സുമതി മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് കനകദുര്‍ഗ്ഗയുടെ പരാതി. മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച കനകദുർഗയെ വിദഗ്ഡദ്ധ പരിശോധനക്കായി കോഴിക്കോട്ടേക്ക് മാറ്റി. മഞ്ചേരിയിൽ ആശുപത്രിക്ക് മുന്നിൽ പ്രതിഷേധവുമായി ശബരിമല കർമ്മ സമിതി പ്രവർത്തകരെത്തി. 

കനകദുര്‍ഗ്ഗയാണ് പ്രകോപനം ഉണ്ടാക്കിയതെന്നും ഇനി വീട്ടില്‍ കയറ്റില്ലെന്നും സഹോദരന്‍ പറ‌ഞ്ഞു. അതേസമയം കനക ദുര്‍ഗ്ഗയുടെ ഭര്‍ത്താവിന്റെ അമ്മ സുമതി പെരിന്തല്‍മണ്ണ ആശുപത്രിയില്‍ ചികിത്സയിലാണ്. പൊലീസ് ഇരുകൂട്ടരുടേയും മൊഴി രേഖപ്പെടുത്തി.