ദുരിതാശ്വാസ പാക്കേജിനെക്കുറിച്ചാണ് പ്രധാനമായും ചർച്ച നടന്നത്. പ്രളയത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് നാല് ലക്ഷം രൂപ വീതം നൽകാൻ തീരുമാനമായി. വീട് നഷ്ടപ്പെട്ടവർക്ക് നാല് ലക്ഷവും, വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് 10 ലക്ഷം രൂപ നൽകാനും തീരുമാനമായി.
കല്‍പ്പറ്റ: പ്രളയത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് നാല് ലക്ഷം രൂപ വീതം നൽകാൻ തീരുമാനം. വീട് നഷ്ടപ്പെട്ടവർക്ക് നാല് ലക്ഷവും, വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് 10 ലക്ഷം രൂപ നൽകാനും തീരുമാനമായി. ദുരുതാശ്വാസ ക്യാമ്പുകളില്‍ താമസിക്കുന്നവര്‍ക്ക് 3800 രൂപ വീതം സഹായം നല്‍കും. ഇവര്‍ക്ക് സൗജന്യ റേഷനും ഒരുക്കും. മഴയിലും വെള്ളപ്പൊക്കത്തിലും സർട്ടിഫിക്കറ്റുകൾ നഷ്ടപ്പെട്ടവർക്ക് ഇതിന്റെ ഡ്യൂപ്ലിക്കേറ്റ് നൽകാൻ നടപടി സ്വീകരിക്കും.
വയനാട് ജില്ലയിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന അവലോകനയോഗത്തിലാണ് തീരുമാനം. മുഖ്യമന്ത്രിയെ കൂടാതെ റവന്യൂ മന്ത്രി, ചീഫ് സെക്രട്ടറി, റവന്യൂ സെക്രട്ടറി,ഡിജിപി, ജില്ലയിലെ ജനപ്രതിനിധികൾ എന്നിവരും യോഗത്തിൽ പങ്കെടുത്തു. ദുരിതാശ്വാസ പാക്കേജിനെക്കുറിച്ചാണ് പ്രധാനമായും ചർച്ച നടന്നത്.
ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റ് നൽകുന്നതിന് ഒരു ഫീസും ഇടാക്കില്ല. പാഠപുസ്തകങ്ങൾ നഷ്ടപ്പെട്ട കുട്ടികൾക്ക് പകരം പാഠപുസ്തങ്ങൾ നൽകും. വലിയ തോതിൽ മഴ ഇനി പെയ്യില്ലെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. എന്നാൽ വേണ്ടിവന്നാൽ കൂടുതൽ ദുരിതാശ്വാസ ക്യാന്പുകൾ തുറക്കാനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.
വയനാട് ജില്ലയിലെ ദുരിത മേഖലകളിൽ കൂടുതൽ മെഡിക്കൽ ക്യാന്പുകൾ തുറക്കാനും തീരുമാനമായി. നാളെ മുതൽ ഇവ പ്രവർത്തിച്ചു തുടങ്ങും. കൂടുതൽ മെഡിക്കൽ സംഘങ്ങളെയും മരുന്നും എത്തിക്കാനുള്ള നടപടി സ്വീകരിച്ചുവരികയാണ്. വയനാട് ജില്ലയിലെ യോഗം പൂർത്തിയാക്കി മുഖ്യമന്ത്രി ഇനി കോഴിക്കോടേക്ക് പോകും.
