ജിദ്ദ: മക്കയിലെ മതാഫ് പാലം പകുതിയും പൊളിച്ചു നീക്കി. കാബയെ പ്രദിക്ഷണം വെക്കുന്ന തവാഫ് നിര്‍വഹിക്കുന്നവര്‍ക്ക് തടസം വരാത്ത വിധത്തിലാണ് മസ്ജിദുല്‍ ഹറാം പള്ളിയിലുള്ള താല്‍ക്കാലിക മതാഫ് പാലം പൊളിച്ചു മാറ്റുന്നത്.പാലത്തിന്റെ ഏതാണ്ട് പകുതിയോളം ഇതിനകം പൊളിച്ചു മാറ്റി. രണ്ടാഴ്ച മുമ്പാണ് പാലം നീക്കം ചെയ്യാന്‍ ആരംഭിച്ചത്. എട്ടു ഘട്ടങ്ങളായാണ് പാലം പൊളിച്ചു മാറ്റുന്നത്.

പള്ളിക്കകത്തെ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ ഏതാണ്ട് പൂര്‍ത്തിയായ സാഹചര്യത്തിലാണ് താല്‍ക്കാലിക പാലം നീക്കം ചെയ്യുന്നത്. എന്‍ജിനീയര്‍മാരും, സാങ്കേതിക വിദഗ്ദരും ഉള്‍പ്പെടെ പതിനാലായിരം പേരാണ് മതാഫ് വികസന പ്രവര്‍ത്തനങ്ങളില്‍ ജോലി ചെയ്യുന്നത്. പാലം പൊളിച്ചു മാറ്റുന്നതോടെ മണിക്കൂറില്‍ ഒരു ലക്ഷത്തി അയ്യായിരം തീര്‍ഥാടകര്‍ക്ക് തവാഫ് നിര്‍വഹിക്കാന്‍ സാധിക്കും.

പാലത്തിന്റെ പൊളിച്ച് മാറ്റുന്ന ഭാഗങ്ങള്‍ പുരാവസ്തു സംരക്ഷണ വിഭാഗം സൂക്ഷിക്കുമെന്ന് ഹറം കാര്യ വിഭാഗം അറിയിച്ചു. പള്ളിയുടെ ആദ്യത്തെ നിലയിലും ഏറ്റവും മുകളിലുമെല്ലാം തീര്‍ഥാടകര്‍ക്ക് തവാഫ് ചെയ്യാനുള്ള സൗകര്യം ഉണ്ടാകും. സെന്‍ട്രല്‍ എയര്‍ കണ്ടീഷനിംഗ്, വെന്റിലേഷന്‍, ലൈറ്റിംഗ്, സൌണ്ട് സിസ്റ്റം, ക്ലോക്കുകള്‍, സി.സി.ടി.വി ക്യാമറകള്‍ തുടങ്ങിയവയുടെ വിപുലീകരണവും പദ്ധതിയുടെ ഭാഗമാണ്.

എണ്ണായിരം കോടി റിയാല്‍ ചെലവില്‍ ഹറം പള്ളിയില്‍ നടക്കുന്ന വിപുലീകരണ പദ്ധതികള്‍ പൂര്‍ത്തിയാകുന്നതോടെ നിലവിലുള്ളതിനേക്കാള്‍ പതിനഞ്ചു ലക്ഷം വിശ്വാസികള്‍ക്ക് കൂടി പള്ളിയില്‍ പ്രാര്‍ഥിക്കാന്‍ സാധിക്കും.