അഴിമതിക്കാരായ വില്ലേജ് ഓഫീസർമാർക്ക് ശക്തമായ താക്കീതുമായി റവന്യു മന്ത്രി
തിരുവനന്തപുരം: സർക്കാർ സേവനങ്ങൾക്കായി വില്ലേജ് ഓഫീസിൽ എത്തുന്ന പൊതുജനങ്ങളെ വലയ്ക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് റവന്യു മന്ത്രി ഇ.ചന്ദ്രശേഖരൻ. കോഴിക്കോട് ചെമ്പനോടയിൽ കരം ഒടുക്കാൻ എത്തിയ കർഷകന് ദുരനുഭവം ഉണ്ടാവുകയും ആത്മഹത്യ ചെയ്യുകയും ചെയ്ത പശ്ചാത്തലത്തിലാണ് റവന്യു മന്ത്രിയുടെ കർശന നിർദ്ദേശം.
സേവനങ്ങൾക്കായി രണ്ടു തവണയിൽ കൂടുതൽ ജനങ്ങളെ ഓഫീസുകളിലേക്ക് എത്തിക്കരുത്. കൂടുതൽ തവണ വരണമെങ്കിൽ കാരണം രേഖാമൂലം എഴുതി നൽകണമെന്നും വില്ലേജ് ഓഫീസിൽ നിന്ന് സേവനം ലഭിക്കുന്നില്ലെങ്കിൽ തഹസിൽദാർക്ക് അപ്പീൽ നൽകാനുള്ള സൗകര്യം ഉണ്ടെന്ന കാര്യം ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടത് വില്ലേജ് ഓഫീസർ തന്നെയാണെന്നും, ഈ കാര്യങ്ങൾ വ്യക്തമാക്കി ഉദ്യോഗസ്ഥർക്ക് സർക്കുലർ അയക്കാനും റവന്യുമന്ത്രി നിർദ്ദേശിച്ചു.