രാമനവമി ആഘോഷങ്ങള്‍ക്ക് പിന്നാലെയുണ്ടായ വര്‍ഗീയ സംഘര്‍ഷത്തില്‍ മരണം പന്ത്രണ്ടായി
- രാമനവമി ആഘോഷങ്ങള്‍ക്ക് പിന്നാലെയുണ്ടായ വര്‍ഗീയ സംഘര്‍ഷം, മരണം പന്ത്രണ്ടായി
ദില്ലി: രാമനവമി ആഘോഷങ്ങള്‍ക്ക് പിന്നാലെ പശ്ചിമബംഗാളിലും ബീഹാറിലും തുടരുന്ന വര്‍ഗീയ സംഘര്‍ഷങ്ങളില്‍ മരണം പന്ത്രണ്ട് ആയി.കൊല്‍ക്കത്തയിലെ സംഘര്‍ഷ സ്ഥലങ്ങള്‍ ഗവര്‍ണ്ണര്‍ സന്ദര്‍ശിച്ചു.വര്‍ഗ്ഗീയ സംഘര്‍ഷങ്ങളുടെ പേരില്‍ ജെഡിയു ബിജെപി ബന്ധത്തില്‍ വിള്ളല്‍ ശക്തമായി.
തൃണമൂല്‍ ബിജെപി സംഘര്‍ഷം ഗ്രാമങ്ങളിലേക്കും വ്യാപിച്ചതോടെ കൊല്‍ക്കത്തയില്‍ മാത്രം കൊല്ലപ്പെട്ടവരുടെ എണ്ണം ഒന്‍പതായി.നിരോധനാജ്ഞന പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇന്നലെ രാത്രിയും വീടുകള്‍ക്ക് നേരെ ബോംബേറുണ്ടായി.നൂറിലധികം ഗ്രാമീണര്‍ക്ക് പരിക്കേറ്റു.അസന്‍സോളിലെ സംഘര്‍ഷ മേഖലകള്‍ സന്ദര്‍ശിച്ച ഗവര്‍ണ്ണര്‍ കെ.എന്‍ ത്രിപാഠി കേന്ദ്രത്തിന് ഉടന്‍ റിപ്പോര്‍ട്ട് നല്‍കും.
ചീഫ് സെക്രട്ടറി ഡിജിപി എന്നിവരുമായി മുഖ്യമന്ത്രി മമതാ ബാനര്‍ജി കൂടിക്കാഴ്ച്ച നടത്തി.ആവശ്യമെങ്കില്‍ അര്‍ധസൈനിക വിഭാഗങ്ങളെ കൂടി വിന്യസിക്കനാണ് സര്‍ക്കാര്‍ തീരുമാനം.ബീഹാറില്‍ ഹനുമാന്‍ പ്രതിമ തകര്‍ക്കപ്പെട്ട നാവാഡാ ടൗണിനും ഇന്ന് പുലര്‍ച്ചയോടെ ഒരാളുടെ മൃതദേഹം കണ്ടെത്തി.ഔറംഗാബാദില്‍ ഉള്‍പ്പടെ കടകള്ക്ക് പ്രതിഷേധക്കാര് തീയിട്ടു.ഇരു വിഭാഗങ്ങള് തമ്മില്‍ നടത്തിയ കല്ലേറില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.അറുപത് പേരെ ഇന്ന് മാത്രം പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
അടിയന്തര യോഗം വിളിച്ച മുഖ്യമന്ത്രി നിതീഷ് കുമാര്‍ ക്രമസമാധാന നില ഉറപ്പ് വരുത്തുമെന്ന് വ്യക്തമാക്കി.സംഘര്‍ഷത്തിന് പിന്നില്‍ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്ത് ആണെന്ന് ആര്‍ജെഡി നേതാവ് തേജ്വസി യാദവ് ആരോപിച്ചു.സംഘര്‍ഷങ്ങളുടെ പേരില്‍ ജെഡിയു ബിജെപി അഭിപ്രായഭിന്നത പ്രകടമായ സാഹചര്യത്തിൽ നിതീഷ് കുമാറിനെ മഹാസഖ്യത്തിലേക്ക് ക്ഷണിച്ച് കോണ്‍ഗ്രസ് സംസ്ഥാന ഘടകം രംഗത്തെത്തി.