മോഷണക്കേസില്‍ അകത്താക്കിയ നാടോടി സ്ത്രീ 1 ലക്ഷം രൂപ കെട്ടിവച്ച് ജാമ്യത്തിലിറങ്ങി; അന്തം വിട്ട് പൊലീസ്
കാസര്‍കോട്: മാലമോഷണക്കേസിലെ പ്രതിയായ നാടോടി സ്തീക്ക് പിന്നില്‍ വൻ സംഘമുണ്ടെന്ന് പോലീസ്. കോടതി ആവശ്യപെട്ട് മിനിറ്റുകള്‍ക്കകം ഒരു ലക്ഷം രൂപ ജാമ്യത്തുക കെട്ടിവച്ച് പ്രതി ജാമ്യത്തിലറങ്ങിയത് പൊലീസിനെ അമ്പരപ്പിച്ചു.
കോയമ്പത്തൂര്‍ സ്വദേശി മുനിയമ്മയെന്ന മാരിമുത്തുവാണ് കഴിഞ്ഞ ദിവസം ഒരു ലക്ഷം രൂപ കെട്ടിവച്ച് കാസര്‍ഗോഡ് കോടതിയില്‍ നിന്ന് ജാമ്യമെടുത്തത്. ചെര്‍ക്കളയില്‍ ബസില്‍ കയറുന്നതിനിടെ ഒരു സ്ത്രീയുടെ മാല മോഷ്ടിച്ചെന്ന കേസില്‍ അറസ്റ്റുചെയ്ത മാരിമുത്തുവിനെ ചെവ്വാഴ്ച്ചയാണ് കോടതി റിമാന്‍റ് ചെയ്ത് ജലിലിലടച്ചത്. രണ്ടു ദിവസത്തിനുള്ളില്‍ തന്നെ മാരിമുത്തുവിന്‍റെ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയിലെ അഭിഭാഷകനായ ആര്‍ പ്രഭാകരൻ കാസര്‍ഗോഡ് കോടതിയിലെത്തി. കോടതി ആവശ്യപെട്ടതുപ്രകാരം ജാമ്യതുകയായ ഒരു ലക്ഷം രൂപ കയ്യോടെ കോടതിയില്‍ കെട്ടി മരിമുത്തുവിനെ ജാമ്യത്തിലറക്കി. ചാലക്കുടിയിലെ മാലമോഷണ കേസില്‍ പിടിയാലായ മാരിമുത്തുവിനെ ചോദ്യം ചെയ്തപ്പോഴാണ് ചെര്‍ക്കളയിലെ മാലമോഷണകേസ് തെളിഞ്ഞത്.
സംസ്ഥാനത്ത് നിരവധി പൊലീസ് സ്റ്റേഷനുകളില്‍ മാരിമുത്തുവിനെതിരെ മാലമോഷണകേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.