ദില്ലി: ദില്ലി രോഹിണിയിലുള്ള ആശ്രമത്തിലെ പീഡനവുമായി ബന്ധപ്പെട്ട് സ്ഥാപകനായ ബാബ വീരേന്ദ്ര ദേവ ദീക്ഷിതിനെതിരെ സി ബി ഐ മൂന്നു കേസുകൾ രജിസ്റ്റർ ചെയ്‌തു.ഇയാളുടെ ആശ്രമത്തിൽ തടവിൽ പാർപ്പിച്ചിരുന്ന പെൺകുട്ടികളെ ദില്ലി പോലീസും വനിതാകമ്മീഷനും ചേർന്ന് നേരത്തെ മോചിപ്പിച്ചിരുന്നു.
ദില്ലി രോഹിണിയിലെ ആധ്യാത്മിക വിശ്യവിദ്യാലയമെന്ന ആശ്രമത്തിൽ നടന്ന പൊലീസ് പരിശോധനയിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തു വന്നത്. വിരേന്ദർ ദേവ ദീക്ഷിത് സ്ഥാപിച്ച ആശ്രമത്തിൽ നൂറിലധികം പെൺകുട്ടികളെയാണ് തടവിൽ പാർപ്പിച്ചിരുന്നത്. ആധ്യാത്മികയുടെ മറവിൽ സ്ത്രീകളെയും കുട്ടികളെ ക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കുകയായിരുന്നു.
ഭക്തരോട് തങ്ങളുടെ പെൺമക്കളെ അധ്യാത്മികത പഠിപ്പിക്കാൻ ആശ്രമത്തിലേക്കയക്കാൻ ആവശ്യപ്പെടും. പിന്നീട് ഇവരെ ലൈംഗികമായി ദുരുപയോഗം ചെയ്യും. അതീവ ശോചനീയമായ സാഹചര്യത്തിലാണ് പെൺകുട്ടികളെ പാർപ്പിച്ചിരുന്നത്.മൃഗങ്ങളെ അടയ്ക്കുന്ന തരം ഇരുമ്പ് കൂട്ടിൽ പാർപ്പിച്ചിരുന്ന പെൺകുട്ടികളെ മയക്കുമരുന്ന് പ്രയോഗത്തിനുൾപ്പെടെ വിധേയരാക്കിയുരുന്നതായി റെയ്ഡിൽ പങ്കെടുത്ത ദില്ലി വനിതാകമ്മീഷൻ അധ്യക്ഷ സ്വാതി മാലിവാൾ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. 1970 മുതൽ പ്രവർത്തിക്കുന്ന ആശ്രമത്തിലാണ് പീഡനം നടന്നത്.
പെൺകുട്ടികൾ സ്വന്തം ഇഷ്ടപ്രകാരമാണ് ഇവിടെ താമസിക്കുന്നതെന്നും ഇവർക്ക് നല്ല ഭക്ഷണം നൽകുന്നുണ്ടെന്നുമായിരുന്നു ആശ്രമവക്താക്കളുടെ വിശദീകരണം .
