Asianet News MalayalamAsianet News Malayalam

കൊല്ലപ്പെട്ട കൃപേഷിന്‍റെ സഹോദരിയുടെ വിവാഹ ചെലവ് ചെന്നിത്തലയുടെ മകനും മരുമകളും വഹിക്കും

കാസര്‍കോട് കൊല്ലപ്പെട്ട കൃപേഷിന്‍റെ സഹോദരിയുടെ വിവാഹത്തിനായി രമേശ് ചെന്നിത്തലയുടെ മകനും മരുമകളും സഹായിക്കും. ഇതിനായി തിരുവനന്തപുരം, ഹരിപ്പാട്‌ എന്നിവിടങ്ങളിൽ വച്ചു നടത്താൻ ഇരുന്ന മകന്‍റെ വിവാഹാനന്തര സത്കാരച്ചടങ്ങുകൾ വേണ്ടന്ന് വച്ചതായും ചെന്നിത്തല.

rohit chennithala will help sister of kripesh victims of twin murder in kasargod
Author
Thiruvananthapuram, First Published Feb 19, 2019, 3:58 PM IST

തിരുവനന്തപുരം: കാസര്‍കോട് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൃപേഷിന്‍റെ സഹോദരിയുടെ വിവാഹച്ചെലവ് തൻറെ മകനും മരുമകളും ഏറ്റെടുക്കുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. തിരുവനന്തപുരം, ഹരിപ്പാട്‌ എന്നിവിടങ്ങളിൽ വച്ചു നടത്താൻ ഇരുന്ന മകന്‍റെ വിവാഹ സൽക്കാരച്ചടങ്ങുകൾ വേണ്ടന്ന് വച്ചെന്നും അതിനായി ചെലവഴിക്കാനിരുന്ന തുക കൃപേഷിൻറെ കുടുംബത്തിന് നൽകുമെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

രണ്ട് ദിവസം മുമ്പാണ് രമേശ് ചെന്നിത്തലയുടെ മകന്‍ ഡോ.രോഹിത് വിവാഹിതനായത്. വ്യവസായി ആയ ഭാസിയുടെ മകള്‍ ശ്രീജ ഭാസിയാണ് വധു. കൃപേഷിന്‍റെ സഹോദരിയുടെ വിവാഹം നടത്തി കൊടുക്കാന്‍ തങ്ങള്‍ക്ക് താത്പര്യം ഉണ്ടെന്ന് രോഹിത്തും ശ്രീജയും അറിയിക്കുകയായിരുന്നു. രോഹിത്തും ശ്രീജയും ഡോക്ടര്‍മാരാണ്. രോഹിത് കൊച്ചിയിലും ശ്രീജ അമേരിക്കയിലുമാണ് ജോലി ചെയ്യുന്നത്.

കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് കെപിസിസി 25 ലക്ഷം വീതം നൽകുമെന്നും ചെന്നിത്തല പറഞ്ഞു. ഒരു ലക്ഷം രൂപ അടിയന്തരസഹായമായി നൽകും. മാർച്ച് രണ്ടിന് യുഡിഎഫ് നേതാക്കൾ കാസർകോട്ടെത്തി ധനസമാഹരണം നടത്തും. ഇരട്ടക്കൊലപാതകക്കേസില്‍ സിബിഐ അന്വേഷണം വേണമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു

കൃപേഷിന് വീട് നിര്‍മിച്ചു നല്‍കുമെന്ന് ഹൈബി ഈഡന്‍ എംഎല്‍എ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എംഎല്‍എയുടെ നേതൃത്വത്തില്‍ നടക്കുന്ന തണല്‍ ഭവനനിര്‍മാണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാവും വീട് നിര്‍മിച്ചു നല്‍കുക. കൃപേഷിന്‍റെ കുടുംബത്തിന്‍റെ ഉത്തരവാദിത്തം ഓരോ കോണ്‍ഗ്രസുകാരന്‍റെയും ബാധ്യതയാണെന്നും അതിനാലാണ് അടച്ചുറപ്പുളള വീടെന്ന കൃപേഷിന്‍റെ സ്വപ്നം പൂര്‍ത്തീകരിക്കാന്‍ താന്‍ തീരുമാനിച്ചതെന്നും ഹൈബി പറഞ്ഞിരുന്നു. 

പെരിയ കല്യോട്ട് സ്വദേശികളും യൂത്ത് കോൺഗ്രസ് പ്രവത്തകരും ആയിരുന്ന കൃപേഷ്, ശരത് ലാൽ എന്നിവരാണ് കഴിഞ്ഞ ദിവസം  കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രി എട്ടുമണിയോടെ കാസർകോട് പുല്ലൂർ പെരിയ പഞ്ചായത്തിലെ കല്ലിയോട്ടുവച്ചാണ് ഇരുവരേയും വെട്ടിക്കൊന്നത്. സിപിഎം പ്രവർത്തകരാണ് കൊലയ്ക്ക് പിന്നിലെന്നാണ് പൊലീസിൻറെ നിഗമനം.

Also Read: 'ഒറ്റ മോനായിരുന്നു, ഏക ആശ്രയമായിരുന്നു': ഓലപ്പുരയിലിരുന്ന് കൃപേഷിന്‍റെ അച്ഛൻ പറഞ്ഞ ജീവിതം

Follow Us:
Download App:
  • android
  • ios