ശ്രീനഗര്‍: ജമ്മു കാശ്മീരിലെ സ്വകാര്യ സ്‌കൂളില്‍ വര്‍ഷങ്ങളായി ജോലി ചെയ്തുവരുന്ന അധ്യാപക ദമ്പതികളെ വിവാഹ ദിവസം സ്‌കൂളില്‍ നിന്ന് പിരിച്ചുവിട്ടു. ഇരുവരും പ്രണയിച്ച് വിവാഹം കഴിച്ചുവെന്നും പ്രണയം വിദ്യാര്‍ത്ഥികളെ തെറ്റായ രീതിയില്‍ ബാധിക്കുമെന്നുമാരോപിച്ചാണ് നടപടി. പുല്‍വാല സ്വദേശികളായ തരിഖ് ബട്ട്, സുമയ്യ ബഷീര്‍ എന്നിവരെയാണ് സ്‌കൂള്‍ പിരിച്ചുവിട്ടത്. പാമ്പോര്‍ മുസ്ലീം എഡുകേഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ബോയ്‌സ് സ്‌കൂളിലാണ് താരിഖ് ഭട്ട് അധ്യാപകനായിരുന്നത്. സുമയ്യ ഗേള്‍സ് സ്‌കൂളിലും. 

വിവാഹ ദിവസമായ നവംബര്‍ 30ന് സ്‌കൂള്‍ അന്യായമായി തങ്ങളെ പിരിച്ചുവിടുകയായിരുന്നുവെന്ന് ഇവര്‍ ആരോപിക്കുന്നു. എന്നാല്‍ സംഭവത്തോട് പ്രതികരിക്കാന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ തയ്യാറായില്ല. വിവാഹത്തിന് മുമ്പ് പ്രണയബന്ധത്തിലായിരുന്നതിനാലാണ് ഇരുവരെയും പിരിച്ചുവിടുന്നതെന്ന് സ്‌കൂള്‍ ചെയര്‍മാന്‍ ബാഷിര്‍ മസൂദി പ്രതികരിച്ചു. അവര്‍ പ്രണയത്തിലായിരുന്നുവെന്നും 200 ജീവനക്കാരും 2000 കുട്ടികളും ഉള്ള ഈ വിദ്യാഭ്യാസ സ്ഥാപനത്തിന് ചേര്‍ന്നതല്ല ഇതെന്നും മസൂദി വ്യക്തമാക്കി. 

എന്നാല്‍ തങ്ങളുടേത് ബന്ധുക്കളുടെ ആശിര്‍വാദത്തോടെ നടന്ന വിവാഹമാണെന്ന് ദമ്പതികള്‍ പറഞ്ഞു. മാസങ്ങള്‍ക്ക് മുമ്പാണ് വിവാഹ നിശ്ചയം നടന്നത്. സുമയ്യ സ്‌കൂള്‍ ജീവനക്കാര്‍ക്കായി വിരുന്നൊരുക്കിയപ്പോഴാണ് വിവാഹക്കാര്യം എല്ലാവരും അറിയുന്നതെന്നും താരിഖ് ഭട്ട് പറഞ്ഞു. പ്രണയ വിവാഹം ചെയ്തു എന്നതാണ് കുറ്റമെങ്കില്‍ നടപടിയെടുക്കും മുമ്പ് തങ്ങളുടെ ഭാഗം മാനേജ്‌മെന്റ് കേള്‍ക്കേണ്ടതായിരുന്നില്ലേ എന്നും ഭട്ട് ചോദിച്ചു. 

വിവാഹത്തിന് ഒരു മാസം മുമ്പാണ് അവധി അപേക്ഷ നല്‍കിയത്. അന്ന് അത് അവര്‍ അംഗീകരിച്ച് അവധി നല്‍കുകയും ചെയ്തു. ഇനി പ്രണയ വിവാഹമാണെങ്കില്‍തന്നെ തങ്ങള്‍ പറഞ്ഞതിന് ശേഷമാണോ അറിയുക. ങ്ങള്‍ തെറ്റ് ചെയ്തിട്ടില്ല. വിവാഹം കഴിച്ചു എന്നത് കുറ്റമായി കാണുന്നില്ലെന്നും ദമ്പതികള്‍ പറഞ്ഞു.