ശബരിമല വിഷയത്തില്‍ വെള്ളാപ്പള്ളിയെ അനുനയിപ്പിക്കാൻ ആർഎസ്എസ്. അയ്യപ്പ കർമ്മസമിതി പ്രതിനിധികൾ വൈകുന്നേരം ഏഴ് മണിക്ക് വെള്ളാപ്പള്ളി നടേശനെ കാണും.

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ വെള്ളാപ്പള്ളിയെ അനുനയിപ്പിക്കാൻ ആർഎസ്എസ്. അയ്യപ്പ കർമ്മസമിതി പ്രതിനിധികൾ വൈകുന്നേരം ഏഴ് മണിക്ക് വെള്ളാപ്പള്ളി നടേശനെ കാണും. എസ്എൻഡിപിയുടെ പിന്തുണ ഉറപ്പാക്കാൻ ആവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ഇ എസ് ബിജു പറഞ്ഞു. എസ്എൻഡിപി യോഗം കൗൺസിൽ നടക്കുന്നതുകൊണ്ടാണ് പ്രതിനിധികൾ ഹിന്ദു നേതൃസമ്മേളനത്തിന് എത്താതിരുന്നത് എന്നും അദ്ദേഹം പറഞ്ഞു. 

ശബരിമലപ്രക്ഷോഭത്തിനെതിരെ വെള്ളപ്പള്ളി നടേശൻ രംഗത്ത് വന്നതിന് പിന്നാലെയാണ് കോട്ടയത്ത് നടന്ന ഹിന്ദുനേതൃസമ്മേളനം എസ്എൻഡിപി ബഹിഷ്ക്കരിച്ചത്, ഭാവി സമരപരിപാടി ആലോചിക്കാൻ എൻഎസ്എസ് ഉൾപ്പടെ 65 സംഘടനകൾ പങ്കെടുത്ത യോഗത്തിൽ നിന്ന് എസ്എൻഡിപി വിട്ട് നിന്ന സാഹചര്യത്തിലാണ് വെള്ളപ്പള്ളി നടേശനെ അനുനയിപ്പിക്കാൻ ശ്രമം നടക്കുന്നത്

 ശബരിമല വിധിയെ അംഗീകരിക്കാൻ നമ്മള്‍ ബാധ്യസ്ഥരാണ് എന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞിരുന്നു. രാജ്യത്തെ ഭ്രാന്താലയമാക്കുന്ന നിലപാടിനോട് യോജിക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി ചർച്ചയ്ക്ക് വിളിച്ചോൾ തന്ത്രി കുടുംബം മാറി നിന്നത് മാന്യതയല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ ബിജെപിയായായലും കോൺഗ്രസും വാക്കുമാറ്റി പറയുകയാണ്. ഈ അക്കൗണ്ടിൽ പത്താളെ കിട്ടാനാണ് ബിജെപി ശ്രമിക്കുന്നത്. അത് മനസിലാക്കാനുള്ള വിവേകം ഹിന്ദുത്വം പറഞ്ഞുനടക്കുന്നവർക്ക് ഇല്ല. കുഞ്ഞുങ്ങളേയും സ്ത്രീകളേയും കൊണ്ട് തെരുവിലിറങ്ങുന്നതിന് മുമ്പ് ഹിന്ദു സംഘടനാ നേതാക്കളെ വിളിച്ചു കൂട്ടേണ്ടതായിരുന്നു. ഇതിന് പിന്നിലൊരു അജണ്ടയുണ്ട്. തമ്പ്രാക്കൻമാർ തീരുമാനിച്ചു, അടിയാൻമാർ പുറകെ ചെന്നോളണം എന്ന സമീപനം അംഗീകരിക്കാനാകില്ല. അത് മാന്യതയില്ലാത്ത നടപടിയായിപ്പോയി. ഇതിനെല്ലാം എണ്ണയൊഴിച്ചുകൊടുത്തത് തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ പ്രസി‍ഡന്‍റ് പത്മകുമാറാണ്. നിലപാടും നിലവാരവും ഇല്ലാത്ത ദേവസ്വം ബോർഡ് പ്രസിഡന്‍റാണ് പത്മകുമാർ.

സർക്കാരിന് റിവ്യൂ ഹർജി കൊടുക്കാനാകില്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ആ സ‍ർക്കാർ വച്ച ദേവസ്വം ബോർ‍ഡ് പ്രസിഡന്‍റിന് സർക്കാർ നയത്തിനെതിരെ എങ്ങനെ സംസാരിക്കാനാകും? ദിവസവും നിലപാട് മാറ്റിപ്പറഞ്ഞ് സർക്കാരിനെതിരായ പ്രക്ഷോഭത്തിൽ പത്മകുമാർ പരമാവധി എണ്ണയൊഴിച്ചുകൊടുക്കുകയാണ് അദ്ദേഹം ചെയ്തത്. അദ്ദേഹം എൻഎസ്എസിന്‍റെ ആളാണോ പാ‍ർട്ടിയുടെ ആളാണോ എന്ന് അറിയില്ല. അങ്ങോട്ടും രണ്ട് വഞ്ചിയിൽ കാലുവയ്ക്കുന്ന, ഇടതുപക്ഷത്തിന്‍റെ കൂടെ നിന്ന് കുതികാല് ചവിട്ടുന്ന പത്മകുമാർ രാജിവയ്ക്കണം എന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്‍റെ വീട്ടിലേക്ക് മാർച്ച് ചെയ്ത യുവമോർച്ച പ്രവർത്തകർക്ക് താൻ ഓരോ മഞ്ഞ പൂക്കൾ കൊടുക്കുന്നതായും വെള്ളാപ്പള്ളി പറഞ്ഞു.