കോട്ടയം: റബര്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. 1947 ഏപ്രിലില്‍ നിലവില്‍ വന്ന റബര്‍ ആക്‌ട്‌ റദ്ദാക്കാനുള്ള ശ്രമങ്ങളാണ്‌ ഇപ്പോള്‍ വാണിജ്യമന്ത്രാലയത്തിന്റെ പരിഗണനയിലുള്ളത്‌. രാജ്യത്തിനു സ്വാതന്ത്ര്യം കിട്ടുംമുമ്പേ നിലവില്‍വന്ന നിയമം അടുത്ത പാര്‍ലമെന്റ്‌ സമ്മേളനത്തില്‍ റദ്ദാക്കിയശേഷം ഉടന്‍തന്നെ റബര്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാനാണ്‌ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യം വയ്‌ക്കുന്നത്‌. ഇതു സംബന്ധിച്ചുള്ള ഫയലില്‍ വാണിജ്യമന്ത്രി നിര്‍മല സീതാരാമന്‍ തത്വത്തില്‍ അംഗീകരിച്ച്‌ ഒപ്പ്‌ വച്ചിട്ടുണ്ട്‌.

റബര്‍ ബോര്‍ഡ്‌ നിര്‍ത്തലാക്കുന്നതിനുള്ള പ്രാരംഭപ്രവര്‍ത്തനങ്ങള്‍ ഉന്നതതലത്തില്‍ ഇതിനകം പൂര്‍ത്തിയാക്കിയെന്നാണു സൂചന. ഇതിന്റെ ഭാഗമായി കോട്ടയത്തെ റീജണല്‍ ഓഫീസ്‌ കഴിഞ്ഞ ദിവസം മുന്നറിയിപ്പില്ലാതെ മാറ്റിയിരുന്നു.

മന്ത്രി ഒപ്പിട്ട ഫയല്‍ കേന്ദ്രമന്ത്രിസഭയുടെ അനുമതിക്കായി അവതരിപ്പിക്കാനുള്ള നടപടികള്‍ തുടരുകയാണ്‌. മന്ത്രിസഭാ അംഗീകാരംകൂടി ലഭിക്കുന്നതോടെ റബര്‍ കൃഷിയുടെ വ്യാപനത്തിനും കര്‍ഷകരുടെ ഉന്നമനത്തിനും വേണ്ടി രൂപം നല്‍കിയ റബര്‍ ബോര്‍ഡിന്‌ പൂട്ടുവീഴുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതോടെ 13 ലക്ഷത്തിലേറെ വരുന്ന റബര്‍ കര്‍ഷകരാണ്‌ പ്രതിസന്ധിയിലാകും.

റബര്‍ ബോര്‍ഡിനു പകരം പുതുതായി രൂപീകരിക്കുന്ന പ്ലാന്റേഷന്‍ എക്‌സ്‌പോര്‍ട്ട്‌ ഏജന്‍സിയിലേക്കു റബര്‍ ബോര്‍ഡ്‌ പ്രവര്‍ത്തനങ്ങള്‍ ലയിപ്പിക്കാനാണ്‌ കേന്ദ്ര സര്‍ക്കാര്‍ നീക്കമെന്നാണ് സൂചനകള്‍.