നോട്ട് പ്രശ്‌നം റബര്‍ പ്രതിസന്ധിയുടെ ആക്കം കൂട്ടി. പണമില്ലാതായതോടെ ചെറുകിട വ്യാപാരികളുടെ വരുമാനം ഏതാണ്ട് നിലച്ചു. വിലയിടിവിനൊപ്പം വില്‍ക്കുന്ന റബറിന് കൃത്യമായി പണം കിട്ടാതാകുകയും ചെയ്തതോടെ കര്‍ഷകരുടെ പ്രതിസന്ധി രൂക്ഷമായി.

കാഞ്ഞിരപ്പള്ളി കാളകെട്ടിയിലെ ചെറുകിട റബര്‍ വ്യാപാരിയാണ് ബാബു. നോട്ട് പിന്‍വലിക്കുന്നതിന് മുന്പ് ദിവസം പ്രതി 200 കിലോ വരെ റബര്‍ ഷീറ്റ് കര്‍ഷകരിൽ നിന്ന് വാങ്ങിയിരുന്നു. ഇപ്പോള്‍ വാങ്ങുന്നത് അന്‍പതു കിലോ വരെ മാത്രം .എന്നാൽ മുഴുവന്‍ വിലയും കര്‍ഷകര്‍ക്ക് നല്‍കുന്നില്ല.


വന്‍കിട വ്യാപാരികള്‍ ചെക്ക് നല്‍കുന്നുണ്ടെങ്കിലും നിയന്ത്രണങ്ങളാൽ പണം മാറിയെടുക്കാനാകുന്നില്ല . ബാബുവിനെപ്പോലുള്ള എല്ലാ ചെറുകിട കര്‍ഷകരുടെയും വരുമാനം നോട്ട് പ്രശ്നത്തിൽ നിലച്ചു . കൊടുക്കുന്ന റബറിന് പണം കൃത്യമായി കിട്ടാതായതോടെ കര്‍ഷകരും പെട്ടു.


ആഗോള വിപണയിൽ റബറിന്‍റെ വില ഉയര്‍ന്നിട്ടും ആനുപാതികമായി ഇവിടെ വില വ്യത്യാസം വന്നിട്ടില്ല. നോട്ട് പ്രശ്നം കൂടിയായതോടെ ഉള്ള വില പോലും കൃത്യമായി കിട്ടാതായതോടെ ടാപ്പിങ് തൊഴിലാളികള്‍ക്ക് കൂലി പോലും നല്‍കാനാവാത്ത അവസ്ഥയിലായി കര്‍ഷകര്‍.