ദില്ലി: വരുന്ന രക്ഷാ ബന്ധന് എന്താണ് സമ്മാനമായി കൊടുക്കേണ്ടതെന്ന് ചിന്തിക്കുന്നവരുണ്ടാകും. എന്നാല്‍ കാണ്‍പൂരിലെ പച്ചക്കറി വില്‍പ്പനക്കാരിലൊരാള്‍ക്ക് ഈ വിഷയത്തില്‍ ആശയക്കുഴപ്പമില്ല. രക്ഷാബന്ധന്‍ ദിനത്തില്‍ ചോക്ലേറ്റും മധുരവുമൊന്നുമല്ല ഒറു പായ്ക്കറ്റ് തക്കാളിയാണ് സമ്മാനമായി ഇദ്ദേഹം നല്‍കുക. 

തക്കാളി വില കുത്തനെ ഉയര്‍ന്നതിനോടുള്ള പ്രതിഷേധ സൂചകമായാണ് ഇദ്ദേഹം തക്കാളി സമ്മാനമായി നല്‍കാന്‍ തീരുമാനിച്ചത്. ചോക്ലേറ്റിനേക്കാള്‍ വില ഇപ്പോള്‍ തക്കാളക്കാണ്. അതുകൊണ്ട് തക്കാളിയെക്കാള്‍ മറ്റൊരു നല്ല സമ്മാനമില്ല. സമ്മാന പൊതികളില്‍ തക്കാളി നിറച്ച് കടക്കാരന്‍ വില്‍പ്പനയും തുടങ്ങി കഴിഞ്ഞു

 തക്കാളി വില കൂടിയതിനെ തുടര്‍ന്ന് കേന്ദ്രഭരണത്തിനെതിരെ വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ പലഭാഗങ്ങളില്‍ നിന്ന് ഉയരുന്നുണ്ട്. പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്ന് മാത്രമല്ല പച്ചക്കറി വില്‍പ്പനക്കാരുടെയും ഉപഭോക്താക്കളുടെയും ഭാഗത്ത് നിന്ന് പ്രതിക്ഷേധമുയരുന്നുണ്ട്. തക്കാളിയുടെ വില വര്‍ധിച്ചതിനെ തുടര്‍ന്ന് ലഖ്നൌവില്‍ നിന്ന് വ്യത്യസ്തമായൊരു പ്രതിക്ഷേധവുമായി കോണ്‍ഗ്രസ്സ് രംഗത്ത് വന്നിരുന്നു.

ഇതിനായി തക്കാളിയുടെ പേരില്‍ ഒരു ബാങ്ക് ഉണ്ടാക്കുകയാണ് അവര്‍ ചെയ്തത്. തക്കാളി സംരക്കഷിക്കുന്നതിനായി പ്രത്യേക ലോക്കറുകള്‍ ബാങ്കിനുണ്ടെന്നും , തക്കാളിക്ക് 80 ശതമാനം ലോണ്‍ നല്‍കുമെന്നും കോണ്‍ഗ്രസ്സ് അവകാശവാദമുന്നയിച്ചിരുന്നു. തക്കാളി നിക്ഷേപിക്കുന്നവര്‍ക്ക് ആകര്‍ഷകമായ പലിശയും ഇവര്‍ വാഗ്ദാനം നല്‍കിയിരുന്നു.