സിറിയയിൽ വെടിനിർത്തലിനുള്ള വിമതരുടെ ആഹ്വാനം സൈന്യം തള്ളി
ഡമാസ്കസ്: സിറിയയിൽ വെടിനിർത്തലിനുള്ള വിമതരുടെ ആഹ്വാനം സൈന്യം തള്ളി. ഇതിനിടെ അൽ ഖെയിമിനു സമീപം ഇറാഖി സേന നടത്തിയ ബോംബാക്രമണത്തിൽ 52 പേർ കൊല്ലപ്പെട്ടു. സ്ത്രീകളും കുട്ടികളുമടക്കം 52 പോരാണ് ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടത്. മാർക്കറ്റിനടുത്തുള്ള ഒരു സ്ഥാപനത്തിൽ ശമ്പളം വാങ്ങാനായി കാത്തുനിൽക്കുകയായിരുന്നു ഇവർ.
തുടർച്ചയായ ആക്രമണങ്ങളിൽ അന്വേഷണമാവശ്യപ്പെട്ട് നിരവധി സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. ഇതിനിടെ മാനുഷിക വശങ്ങൾ കണക്കിലെടുത്ത് അഞ്ച് ദിവസം വെടിനിർത്തലാകാമെന്ന വിമതരുടെ ആഹ്വാനം സിറിയൻ സൈന്യം തള്ളി. അലെപ്പോയിലെ വിജയം വര്‍ഷങ്ങളായി തുടരുന്ന ആഭ്യന്തര സംഘര്‍ഷത്തില്‍ സുപ്രധാന അധ്യായമായിരിക്കുമെന്ന് പ്രസിഡന്റ് ബാഷർ അൽ അസദ് പറഞ്ഞു.
തുടർച്ചയായ ആക്രമണങ്ങളെത്തുടർന്ന് നരകതുല്യമായിരിക്കുകയാണ് അലെപ്പോ. ഭക്ഷണ സാധനങ്ങൾ പോലും ലഭ്യമല്ല ഇവിടെ. ആശുപത്രികൾ പ്രവർത്തിക്കുന്നില്ല. നൂറു കണക്കിന് കുടുംബങ്ങൾ പലായനം ചെയ്യുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെയുണ്ടായ തുടർച്ചയായ പോരാട്ടങ്ങൾക്ക് ഒടുവില്‍ സൈന്യം അലെപ്പോയിൽ പിടിമുറുക്കിയത്. നിലവിൽ അലെപ്പോയിലെ 75 ശതമാനം ഭൂപ്രദേശവും സൈന്യത്തിന്‍റെ നിയന്ത്രണത്തിലാണ്.