ശബരിമല മേൽശാന്തി നിയമനത്തിനു നാളെയും മറ്റന്നാളും അഭിമുഖം നടക്കാനിരിക്കെ ആക്ഷേപമുണ്ടെങ്കിൽ ഇന്ന് വൈകിട്ട് അഞ്ചിനകം സമർപ്പിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്

കൊച്ചി: ശബരിമല മേൽശാന്തി നിയമനത്തിനു സമർപ്പിച്ച പിന്നാക്കക്കാരന്‍റെ അപേക്ഷ തള്ളി. കോട്ടയം സ്വദേശി സി.വി. വിഷ്ണുനാരായണന്‍റെ അപേക്ഷയാണ് തള്ളിയത്. ''മലയാള ബ്രാഹ്മണനല്ലാത്തതിനാൽ നിരസിക്കുന്നു'' എന്നാണ് ദേവസ്വം സെക്രട്ടറി എസ്. ജയശ്രീയുടെ അപേക്ഷ തള്ളിയുള്ള ചൊവ്വാഴ്ച ലഭിച്ച മെമ്മോയില്‍ പറയുന്നത്. കോട്ടയത്ത് എസ്.എൻ.ഡി.പി യോഗം പള്ളം ശാഖയിലെ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ മേൽശാന്തിയാണ് വിഷ്ണുനാരായണൻ.

Add Asianetnews as a Preferred SourcegooglePreferred

ശബരിമല മേൽശാന്തി നിയമനത്തിനു നാളെയും മറ്റന്നാളും അഭിമുഖം നടക്കാനിരിക്കെ ആക്ഷേപമുണ്ടെങ്കിൽ ഇന്ന് വൈകിട്ട് അഞ്ചിനകം സമർപ്പിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷവും വിഷ്ണുനാരായണന്‍ ഇക്കാര്യത്തില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. ബ്രാഹ്മണ സമുദായാംഗമല്ല എന്നതൊഴിച്ചാല്‍ മേല്‍​ശാന്തിക്ക് ബോര്‍ഡ് നിഷ്ക്കര്‍ഷിച്ചിട്ടുള്ള എല്ലാ യോഗ്യതകളും പാലിക്കുന്നയാളാണ് വിഷ്ണു നാരായണന്‍. 

കഴിഞ്ഞ വര്‍ഷം അപേക്ഷിച്ചപ്പോള്‍ ഇത്തവണത്തേത് പോലെ നിരസിച്ചിച്ചിരുന്നെങ്കിലും അഭിമുഖത്തിന് വിളിച്ചിരുന്നില്ല. എന്നാല്‍ ഇത് സംബന്ധിച്ച കേസ് ഹൈക്കോടതിയിലാണ്. ദേവസ്വം ബോർഡുകളിലെ ശാന്തി നിയമനങ്ങളിൽ ജാതിവിവേചനം പാടില്ലെന്ന് സുപ്രീംകോടതി ഉത്തരവ് നില നില്‍ക്കുമ്പോഴാണ് ജനനം സംബന്ധിച്ച ജാതിയുമായി ബന്ധപ്പെട്ട് വിഷ്ണു നാരായണന്‍റെ അപേക്ഷ തള്ളിയിരിക്കുന്നത്. 

2002 ലാണ് സുപ്രീംകോടതി ജാതി വിവേചനത്തിനെതിരേ ഉത്തരവ് പുറപ്പെടുവിച്ചത്. 2014ൽ ഉമ്മൻചാണ്ടി സർക്കാരും എല്ലാ ദേവസ്വം ബോർഡുകൾക്കും ഈ നിർദ്ദേശം നല്‍കുകയും ചെയ്തിരുന്നു.