സമരപന്തല്‍ പൊളിച്ച് നീക്കിയും ലാത്തി വീശിയും പൊലീസും രംഗത്തുണ്ട്. ആരെയും നിയമം കയ്യിലെടുക്കാന്‍ അനുവദിക്കില്ലെന്ന് ഡിജിപി തന്നെ വ്യക്തമാക്കിയിട്ടുണ്ട്

പത്തനംതിട്ട∙ ശബരിമലയില്‍ സ്ത്രീപ്രവേശന വിഷയത്തില്‍ പ്രതിഷേധിച്ച് ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് ശബരിമല സംരക്ഷണസമിതി. ഇന്ന് രാത്രി 12 മണി മുതല്‍ 24 മണിക്കൂര്‍ ഹര്‍ത്താലിനാണ് സംരക്ഷണസമിതി ആഹ്വാനം ചെയ്തിരിക്കുന്നത്. പ്രവീണ്‍ തൊഗാഡിയ അധ്യക്ഷനായ അന്താരാഷ്ട്ര ഹിന്ദു പരിക്ഷത്ത് ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

Add Asianetnews as a Preferred SourcegooglePreferred

ഹര്‍ത്താലിനെതിരെ കര്‍ശന നടപടി സ്വീകരിക്കാനുളള തീരുമാനത്തിലാണ് പൊലീസ്. വാഹനങ്ങള്‍ തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ തന്നെ വ്യക്തമാക്കി. ഗതാഗത തടസ്സമുണ്ടാക്കുകയോ അക്രമങ്ങള്‍ നടത്തുകയോ ചെയ്താല്‍ കടുത്ത നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കേ ശബരിമല കേന്ദ്രീകരിച്ച് ശക്തമായ സമരമാണ് ശബരിമല സംരക്ഷണസമിതി നടത്തുന്നത്. ബുധനാഴ്ച്ച പുലര്‍ച്ചെ മുതല്‍ പലതവണ സമരക്കാരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. സമരപന്തല്‍ പൊളിച്ച് നീക്കിയ പൊലീസ് പ്രക്ഷോഭകര്‍ക്ക് നേരെ ലാത്തി വീശി. ആരെയും നിയമം കയ്യിലെടുക്കാന്‍ അനുവദിക്കില്ലെന്നും ഒറ്റപ്പെട്ട അക്രമസംഭവങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും ഡിജിപി വ്യക്തമാക്കി.