ശബരിമല: മാധ്യമപ്രവര്‍ത്തകര്‍ക്ക് മറുപടി കൊടുക്കാതെ വേദി വിട്ട് ബിജെപി വക്താവ്
വനിത നേതാവെന്ന നിലയിൽ ശബരിമല വിഷയത്തിൽ തനിക്ക് ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ നിലപാടാണ് ഉള്ളതെന്നും അവർ വ്യക്തമാക്കി. സ്ത്രീകളെ പ്രവേശിപ്പിച്ചുകൊണ്ടുള്ള സുപ്രീംകോടതി അഞ്ചംഗ ഭരണഘടന ബഞ്ചിന്റെ ഉത്തരവിനോട് ഇന്ദുമൽഹോത്ര വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു.
കുവൈറ്റ് സിറ്റി: ശബരിമല യുവതീ പ്രവേശന ഉത്തരവിനെ സംബന്ധിച്ച ചോദ്യത്തിന് മറുപടിപറയാതെ വേദി വിട്ട് ബിജെപി വക്താവ്. ബിജെപിയുടെ ദേശീയ വക്താവ് മീനാക്ഷി ലേഖിയാണ് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയാതെ വേദിയിൽ നിന്നും ഇറങ്ങിപ്പോയത്.
കുവൈറ്റിലെ ഭാരതീയ പ്രവാസി പരിഷത്ത് വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ പങ്കെടുക്കുകയായിരുന്നു മീനാക്ഷി. സമ്മേളനത്തിൽ ശബരിമല വിഷയത്തിൽ ബിജെപിയുടെ നിലപാടെന്ത് എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകാതെ തനിക്ക് പറയാനുള്ള കാര്യങ്ങൾ പറഞ്ഞുവെന്ന് വ്യക്തമാക്കി വേദി വിടുകയായിരുന്നു.
മീനാക്ഷിക്കൊപ്പം ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍ പിള്ളയും മംഗലാപുരം സിറ്റി സൗത്ത് (കർണാടക) എം എൽ എ ശ്രീ വേദവ്യാസ് കാമത്തുവും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
അതേ സമയം ദിനം പ്രതി കൂടിവരുന്ന ഇന്ധനവിലയുമായി ബന്ധപ്പെട്ടുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മീനാക്ഷി ലേഖി മറുപടി പറയുകയും ചെയ്തു. വനിത നേതാവെന്ന നിലയിൽ ശബരിമല വിഷയത്തിൽ തനിക്ക് ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ നിലപാടാണ് ഉള്ളതെന്നും അവർ വ്യക്തമാക്കി. സ്ത്രീകളെ പ്രവേശിപ്പിച്ചുകൊണ്ടുള്ള സുപ്രീംകോടതി അഞ്ചംഗ ഭരണഘടന ബഞ്ചിന്റെ ഉത്തരവിനോട് ഇന്ദുമൽഹോത്ര വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. വിശ്വാസം യുക്തി രഹിതമാണെങ്കിലും കോടതിയ്ക്ക് അതിൽ ഇടപെടാനാകില്ലെന്ന് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര പറഞ്ഞിരുന്നു