സനലിന്‍റെ ഭാര്യ മുഖ്യമന്ത്രിയെ കണ്ടു; ജോലി ഉൾപ്പെടെ കുടുംബത്തെ സഹായിക്കണമെന്ന് ആവശ്യം
ജോലി ഉൾപ്പെടെ കുടുംബത്തെ സഹായിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് നിവേദനം നൽകിയതായി സനലിന്റെ ഭാര്യ വിജി പറഞ്ഞു
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കൊല്ലപ്പെട്ട സനൽ കുമാറിന്റെ കുടുംബം മുഖ്യമന്ത്രിയെ കണ്ടു. ജോലി ഉൾപ്പെടെ കുടുംബത്തെ സഹായിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് നിവേദനം നൽകിയതായി സനലിന്റെ ഭാര്യ വിജി പറഞ്ഞു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുറ്റക്കാരെ ക്രൈം ബ്രാഞ്ച് കണ്ടെത്തുമെന്നാണ് പ്രതീക്ഷയെന്നും വിജി വ്യക്തമാക്കി.
അതേസമയം സനല്‍കുമാറിന്‍റെ മൃതദേഹത്തില്‍ മദ്യത്തിന്‍റെ മണമുണ്ടായിരുന്നുവെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. എന്നാല്‍ ആമാശയത്തില്‍ മദ്യത്തിന്‍റെ അംശം കണ്ടെത്താനായില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എന്നാല്‍ സനല്‍ മദ്യപിച്ചിണ്ടായിരുന്നോ എന്നറിയാന്‍ ആന്തരികാവയവ പരിശോധനാ ഫലം പുറത്തുവരണമെന്ന് ക്രൈം ബ്രാഞ്ച് പറഞ്ഞു.
മദ്യപിക്കാറില്ലാത്ത തന്‍റെ സഹോദരന്‍റെ വായില്‍ പൊലീസുകാര്‍ മദ്യമൊഴിച്ചതായി സഹോദരി ആരോപിച്ചിരുന്നു. സനല്‍ മദ്യം കഴിച്ചുവെന്ന് വരുത്തി തീര്‍ത്ത് കേസ് വഴി തിരിച്ച് വിടാനാണ് സനലിന് മദ്യം നല്‍കിയതെന്നും ഇവര്‍ പറഞ്ഞിരുന്നു.